മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം -PART-2

Spread the love

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം

സി.എം.ആര്‍.എല്‍ എക്സാലോജിക്ക് വിഷയത്തില്‍ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് സെക്ഷന്‍ 66 (2) പ്രകാരമാണ് ഡി.ജി.പിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. അതിന്റെ നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനം സര്‍ക്കാര്‍ എടുക്കും. അതിന് രാഷ്ട്രീയമില്ല.നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഒരു തീരുമാനം സര്‍ക്കാര്‍ എടുക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകും. (Law will take its own course). രാഷ്ട്രീയപ്പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങും. ഇത് അങ്ങനെയാരു കേസല്ല. ഇത് വ്യത്യസ്തമായ കേസാണ്. മാത്രമല്ല ഇ.ഡി അയച്ചു തന്നിരിക്കുന്നത് ഈ കേസ് മാത്രമല്ല. അതിനേക്കാള്‍ അപ്പുറത്തുള്ളതാണ്. ന്യായീകരണമാണല്ലോ സി.പി എമ്മിന്റെ പ്രധാന പരിപാടി. ആ പാര്‍ട്ടിയില്‍ എന്താണ് നടക്കുന്നത്? സംസ്ഥാന സെക്രട്ടറിക്കെതിരെ അതിശക്തമായ ആക്ഷേപമാണ് ആ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്. കേന്ദ്രകമ്മിറ്റി വരെ പാര്‍ട്ടി സെക്രട്ടറി സ്വന്തം ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ തീരുമാനമെടുത്ത് അയച്ചു കൊടുത്തിരിക്കുകയാണ്. അവര്‍ വലിയ പ്രതിരോധത്തിലാണ്്.

ഞങ്ങള്‍ ഒരു തീരുമാനമെടുത്തിട്ടില്ല. ഞങ്ങള്‍ തീരുമാനം എടുക്കുന്നതിന്് മുന്‍പേ നിങ്ങള്‍ അതിനെക്കുറിച്ച് ടെന്‍ഷന്‍ ആവേണ്ട ആവശ്യമില്ല. ഞങ്ങള്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടി, നിയമപരമായ പരിശോധന പൂര്‍ത്തിയാക്കി തീരുമാനം എടുക്കും. നമ്മളെ അറിയിച്ചിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം പരിശോധിക്കണ്ടേ. അതില്‍ തെളിവുകള്‍ അയച്ചു തന്നിട്ടുണ്ട്, അതെല്ലാം പരിശോധിക്കണ്ടേ. ലീഗല്‍ സ്‌ക്രൂട്ടണി നടത്തി തീരുമാനം എടുക്കും. അല്ലാതെ ഇ.ഡിയാണ് അയച്ചു തന്നത് അതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞു തിരിച്ചയയ്ക്കാന്‍ ഒരു ഗവണ്‍മെന്റിന് പറ്റുമോ. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടിന്റെ ഭാഗമായിട്ട് കോണ്‍സ്റ്റിറ്റിയൂട്ട് ചെയ്തിരിക്കുന്ന ഒരു സെന്‍ട്രല്‍ ഏജന്‍സി അയച്ചുതന്നിരിക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് പരിശോധന നടത്തി നിയമപരമായ നടപടികള്‍ എടുക്കും.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് സെക്ഷന്‍ 66 ന്റെ രണ്ട് പ്രകാരം മുന്‍മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകള്‍ക്കും മകളുടെ ഭര്‍ത്താവിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാനത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്്. ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചിക്കുന്നത്്. സര്‍ക്കാര്‍ പ്രസ്തുത നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ട്. അതുസംബന്ധിച്ച് നിയമപരമായ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. നിയമം അതിന്റെ വഴിക്ക് നീങ്ങും. ഡിജിപിയ്ക്ക് ഇഡി നല്‍കിയ കത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയുന്നതില്‍ അനൗചിത്യമുണ്ട്.

രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ഇ.ഡി കേസ് വന്നപ്പോള്‍ മണിക്കൂറുകളോളം തെളിവെടുപ്പിനായി അവര്‍ ഹാജരായി. പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ഡിയുടെ വാഹനം തല്ലിപ്പൊളിക്കുകയായിരുന്നില്ല. അന്വേഷണവുമായി അവര്‍ പൂര്‍ണ്ണമായി സഹകരിച്ചു. ഒന്നും ചെയ്യാന്‍ പറ്റിയില്ല. 55 മണിക്കൂറാണ് അവരെ ചോദ്യം ചെയ്തത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇ.ഡിയുടെ വാഹനം തല്ലിപ്പൊളിക്കാമായിരുന്നു. അവര്‍ അതൊന്നും ചെയ്തില്ല. ഞങ്ങള്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചു. അതില്‍ രാഷ്ട്രീയം ഉള്ളതിനാല്‍ രാഷ്ട്രീയം ആരോപിച്ചു. ഇവിടെ ഞങ്ങളുടെ മുന്‍പില്‍ വന്നിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം മനസിലാക്കി നിയമപരമായ പരിശോധന നടത്തും.

പി.എം. ശ്രീ വിഷയത്തില്‍ രാഹുല്‍ഗാന്ധി ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. രാഹുല്‍ഗാന്ധിയുമായി ഞാന്‍ സംസാരിച്ച കാര്യം ഞങ്ങള്‍ രണ്ടാളും പുറത്ത് പറഞ്ഞിട്ടില്ല. രാഹുല്‍ഗാന്ധി എവിടെയും പറഞ്ഞതായി അറിയില്ല. എന്നാല്‍ ചില മാധ്യമങ്ങള്‍ ആകാശത്ത് നിന്ന് വാര്‍ത്തയുണ്ടാക്കി. ആ വിഷയം ചര്‍ച്ച ചെയ്തിട്ടേയില്ല. കെ.പി.സി.സി യോഗത്തിലും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നെന്ന തരത്തില്‍ വാര്‍ത്ത വന്നത് തെറ്റാണ്.

പി.എം. ശ്രീ വിഷയത്തില്‍ ഞങ്ങള്‍ ഒരു തീരുമാനം എടുത്തിട്ടില്ല. മന്ത്രിസഭാ സബ്കമ്മിറ്റി അതു പരിശോധിച്ചു വരികയാണ്. തീരുമാനം എടുത്തു കഴിഞ്ഞാല്‍ അറിയിക്കും. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് നിയോഗിച്ച സബ്കമ്മിറ്റി ഏഴുമാസമായി കൂടിയിട്ട് പോലുമില്ല.

വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിന് ധാരാളം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. 2026 ജൂലൈയില്‍ 4800-4900 മെഗാവാട്ട് ആയിരുന്ന പ്രതിദിന ഉപഭോഗം 86-88 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നിരുന്നു. ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. ഡാമുകളില്‍ കൃത്യമായ നീരൊഴുക്ക് ഉണ്ടായില്ല. പല ഡാമുകളിലും സംഭരണശേഷിയുടെ പകുതി മാത്രമേ വെളളമുള്ളൂ. ഈ സമീപകാലത്തെ വലിയ പ്രതിസന്ധിയായിരുന്നു മഴയുടെ അഭാവം. ആഭ്യന്തര വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞു. പിന്നെ പീക്ക് സമയത്തെ വൈദ്യുതിയുടെ ആവശ്യകത കഴിഞ്ഞ സെപ്റ്റംബറിലേക്കാള്‍ അപേക്ഷിച്ച് 800-900 മെഗാവാട്ട് വരെ ഉയര്‍ന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാല് രൂപ 29 പൈസക്ക് 465 മെഗാവാട്ട് ദീര്‍ഘകാല കരാറുണ്ടായിരുന്നു. എല്‍. ഡി. എഫ് സര്‍ക്കാര്‍ അത് റദ്ദാക്കി. അതിന്റെ കാരണം പോലും വ്യക്തമാക്കിയിട്ടില്ല. എട്ടു രൂപ മുതല്‍ പതിനാല് രൂപ വരെ വൈദ്യുതി വാങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ നിലന്നിരുന്നെങ്കില്‍ 25 പ്രതിസന്ധി വരില്ലായിരുന്നു. ഇപ്പോഴത്തെ പ്രശ്നം പത്ത് രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. പലയിടത്തും പ്രതിസന്ധിയാണ്, വൈദ്യുതി കിട്ടാനില്ല. ഉത്തരേന്ത്യയില്‍ കല്‍ക്കരിയുടെ ലഭ്യതക്കുറവ് മൂലം വൈദ്യുതി ഉത്പാദനം കുറഞ്ഞു. പീക്ക് ടൈമില്‍ വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധികനിരക്ക് അടിച്ചേല്‍പ്പിക്കാതെ വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ്. ഉപഭോഗം കൂടി. കൂടുതല്‍ വൈദ്യുതി ലഭ്യമാക്കി സെപ്റ്റംബര്‍ പതനിഞ്ചോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാണ്ടാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വൈദ്യുതി മുടക്കത്തിന്റെ കൃത്യമായ സമയം അറിയിക്കുന്നതിന് കെ. എസ്. ഇ.ബിക്ക് ആവശ്യമായ നിര്‍ദേശം നല്‍കും.

കാന്തപുരത്തിന്റെ പ്രസ്താവനയില്‍ എന്റെ നിലപാട് വ്യക്തമായി മാധ്യമങ്ങളോടാണ് പറഞ്ഞത്. അതില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കുകയാണ്. ഞാന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ ലൈവ് ഇപ്പോഴും ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലുമുണ്ട്. ഇന്‍സ്റ്റയില്‍ വീഡിയോ മുഴുവനായി പോസ്്റ്റ് ചെയ്യാറില്ല. ഇസ്റ്റയിലെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ക്രോസ് പോസ്റ്റായി വന്നതിനാലാണ് നീക്കം ചെയ്തത്. എന്നിട്ടും ചില മാധ്യമങ്ങള്‍ പോസ്റ്റ് നീക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ പത്രസമ്മേളനം നടത്തിയ അന്നു തന്നെയാണ് എ.പി വിഭാഗം നേതാക്കള്‍ എന്നെ കാണാനെത്തിയത്. മൂന്നാഴ്ച മുന്‍പ് അവര്‍ക്ക് അപ്പോയിന്റ്മെന്റ്് നല്‍കിയിരുന്നതാണ്.

കാന്തപുരത്തിന്റെ പരാമര്‍ശത്തെ എതിര്‍ത്ത നിലപാടിന്റെ പേരില്‍ എന്നെ വിമര്‍ശിക്കാന്‍ അവരവരുടേതായ അവകാശമുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ എനിക്കെതിരെ എഴുതാനും പ്രസ്താവനയിറക്കാനും അവകാശമുണ്ട്. എനിക്കൊരു നിലപാടുണ്ട്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. പൊതുസമൂഹം എല്ലാം വിലയിരുത്തും. കേരളത്തിന്റെ മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനല്ല. എന്നെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ എന്റെ ശത്രുക്കളല്ല.ചിലപ്പോള്‍ ശരിയായ രീതിയിലും മറ്റുചിലപ്പോള്‍ തെറ്റായ രീതിയിലും വിമര്‍ശിക്കും. രണ്ടുതരത്തിലും വിമര്‍ശനങ്ങളുണ്ട്.

ശബരിമല സീസണ്‍ ആരംഭിക്കാന്‍ പോകുകയാണ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൂടിയാലോചിച്ച് ഏറ്റവും ഫലപ്രദമായ രീതിയില്‍ തീര്‍ഥാടനം സുഗമമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിക്കാനുള്ള യോഗങ്ങള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്തും വിവിധ വകുപ്പുകളെയും ദേവസ്വം ബോര്‍ഡിനെയും പങ്കെടുപ്പിച്ചുള്ള യോഗം പമ്പയിലും ചേരും.

ചെമ്പഴന്തിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വഴി തടഞ്ഞ വ്യക്തി ക്ഷമ ചോദിക്കുന്നു എന്നു പറഞ്ഞു. ഞാന്‍ അത് സ്വീകരിക്കുന്നു. അദ്ദേഹം ജയിലില്‍ നിന്ന് പുറത്തുവന്നിട്ട് എന്നോട് ക്ഷമ ചോദിച്ചപ്പോള്‍ ആ വ്യക്തി വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തതായാണ് തോന്നിയത്. ഞാന്‍ ക്ഷമിച്ചിരിക്കുന്നു. ഒരു വിരോധവുമില്ല.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള മരുന്നിന്റെ അടക്കം ഇതുവരെയുള്ള മുഴുവന്‍ കുടിശ്ശികയും ഈ സര്‍ക്കാര്‍ അനുവദിച്ചു നല്‍കി. പതിനഞ്ച് കോടിയോളം രൂപയാണ് നല്‍കിയത്. ഒരുതരത്തിലുള്ള ബുദ്ധിമുട്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഉണ്ടാകാതെ സര്‍ക്കാര്‍ ശ്രദ്ധിക്കും. സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ തന്നെ അവരുണ്ട്. അവരെ നേരിട്ടുകാണാന്‍ ക്ഷണിച്ചിട്ടുണ്ട്. അവരുടെ കാര്യങ്ങളെല്ലാം ഓരോന്നായി ചെയ്തുകൊടുക്കും. യോഗം ഉടനടി ചേരാനുള്ള നടപടി സ്വീകരിക്കും.

കുടുംബശ്രീയെ കുറെക്കൂടി പര്യാപ്തമാക്കാനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കുടുംബശ്രീയെ ദുര്‍ബലപ്പെടുത്തുന്ന ഒരു തീരുമാനവും എടുക്കില്ല.

 

മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂടുതലാണെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ല. ഇതുവരെ ഈ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെയാണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍ നിയമിച്ചത് 787 പേരെയാണ്. ഇതാണ് കണക്ക്. 31 പേരാണ് എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളത്. നിയമമനുസരിച്ച് ഇനിയും ആളെ നിയമിക്കാം. മന്ത്രിമാര്‍ പരമാവധി 25 പേരെ നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25-ല്‍ കൂടുതല്‍ നിയമിച്ചിട്ടില്ല. പല മന്ത്രിമാരും അവര്‍ക്ക് ആവശ്യമുള്ളത്രയും പേരെ നിയമിച്ചിട്ടില്ല. നിയമിക്കുന്നതേയുള്ളൂ. കഴിഞ്ഞ മന്ത്രിസഭയില്‍ ചിലരുടേത് 27 ളം 28 ഉം 29 ഒക്കെയായിരുന്നു സ്റ്റാഫുകളുടെ എണ്ണം. പിന്നെ ചീഫ് വിപ്പിന്റെ കാര്യം. കഴിഞ്ഞ ചീഫ് വിപ്പ് നിയമിച്ചത് 28 പേരെയാണ്. ഇപ്പോഴത്തെ ചീഫ് വിപ്പ് നിയമിച്ചിരിക്കുന്നത് 16 പേരെ മാത്രമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *