കൊച്ചി/ മുംബൈ: കാലാവസ്ഥാ മാറ്റങ്ങളെ ഫലപ്രദമായി നേരിടുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പ്രൊജക്റ്റ് മുബൈ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് മുംബൈ ക്ലൈമറ്റ് വീക്ക് 2027ന്റെ നോഡൽ ഏജൻസിയാകുക മഹാരാഷ്ട്ര പരിസ്ഥിതി വകുപ്പ്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ പരിസ്ഥിതി വകുപ്പും പ്രൊജക്റ്റ് മുബൈയും ഒപ്പുവെച്ചു. അടുത്തവർഷം ഫെബ്രുവരി 23 മുതൽ 26 വരെ ജിയോ കൺവൻഷൻ സെന്ററിലാണ് സംഗമം നടക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ വകുപ്പുകളുടെ മന്ത്രിമാർക്ക് പുറമെ കമ്മീഷണർമാർ, സെക്രട്ടറീസ്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം വഹിക്കും. മുബൈ മെട്രോപൊലിറ്റൻ റീജൺ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ), ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സംഗമം നടത്തുന്നത്.
നഗരത്തിലെ കാലാവസ്ഥാ പ്രതിരോധം, ഭക്ഷ്യ സമ്പ്രദായം, ഊർജ പരിവർത്തനം, ജൈവവൈവിധ്യം എന്നീ മേഖലകളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് മുംബൈ ക്ലൈമറ്റ് വീക്ക് 2027ൽ സംഘടിപ്പിക്കുന്നത്. സാഹിത്യം, ഭക്ഷണം, കായികം, സിനിമ, ആരോഗ്യരംഗം എന്നിവയിൽ പാരിസ്ഥിതിക മാറ്റങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും ചർച്ചയാകും. സുസ്ഥിര നഗര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുകയെന്നതാണ് മുംബൈ ക്ലൈമറ്റ് വീക്ക് 2027ന്റെ ലക്ഷ്യമെന്നും ഇതിനായി സർക്കാരിനൊപ്പം സഹകരിക്കുവാൻ സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളോടും ആവശ്യപ്പെടുന്നതായും പരിസ്ഥിതി വകുപ്പ് മന്ത്രി പങ്കജ് മുണ്ടെ പറഞ്ഞു. കാലാവസ്ഥാ മാറ്റങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനും നഗര പരിപാലനത്തിനും പ്രൊജക്റ്റ് മുംബൈയുമായി കൂടുതൽ സഹകരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Julie John