മാലിന്യസംസ്കരണ രംഗത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം കേരളം തരണം ചെയ്തു കഴിഞ്ഞുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജൈവമാലിന്യത്തിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിന് ബിപിസിഎല്ലുമായി ചേർന്ന് കുരീപ്പുഴയിൽ നിർമ്മിക്കുന്ന സിബിജി പ്ലാന്റിന്റെ ബഹുകക്ഷിക്കരാർ തിരുവനന്തപുരത്ത് ഒപ്പുവയ്ക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്കരണരംഗത്ത് വികേന്ദ്രീകൃതസംവിധാനങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കൊപ്പം നഗരങ്ങളിലെ അധികംവരുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് കേന്ദ്രീകൃതമായ സംവിധാനങ്ങളും ഒരുക്കുകയാണ് സർക്കാർ. ഇവരണ്ടും സംയോജിപ്പിച്ചുകൊണ്ടുള്ള മാലിന്യ സംസ്കരണ രീതിയിലേക്കാണ് കേരളം മുന്നേറുന്നത്. അതിന്റെ ഭാഗമായി മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്ന ഏഴ് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ നിലവിൽവരികയാണ്. ബ്രഹ്മപുരം, പാലക്കാട് എന്നിവിടങ്ങളിലെ പ്ലാന്റുകൾ ഉടൻതന്നെ ഉദ്ഘാടനം ചെയ്യപ്പെടും.
അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയിലൂടെ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളും പൂർണതയിലേക്ക് എത്തുകയാണ്. ഹരിതമിത്രം ആപ്ലിക്കേഷൻവഴി ഇവ മോണിറ്റർ ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി സിബിജി പ്ലാന്റുകൾകൂടി വരുന്നതോടെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി കേരളം വൈകാതെ മാറും.
തദ്ദേശസ്വയംഭരണ സെക്രട്ടറി ടി. വി. അനുപമ, കൊല്ലം കോർപ്പറേഷൻ സെക്രട്ടറി സജി.എസ്.എസ്., ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് സരയോഗി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.