കഴിഞ്ഞ ഒരു ദശകമായിരുന്നു കേരളത്തിന്റെ ഇരുണ്ട കാലമെന്ന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെളിയിക്കും : പ്രതിപക്ഷ നേതാവ്

Spread the love

പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് ആലുവയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ് (20/02/2026).

കഴിഞ്ഞ ഒരു ദശകമായിരുന്നു കേരളത്തിന്റെ ഇരുണ്ട കാലമെന്ന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെളിയിക്കും; ഒരു തെളിവും ഇല്ലാതെ തന്ത്രിയെ ജയിലില്‍ ഇട്ടത് ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കളെ രക്ഷിക്കാന്‍; ആശുപത്രിയുടെ അനാസ്ഥയില്‍ കൈ നഷ്ടപ്പെട്ട കുട്ടിക്ക് പകരം കൈ നല്‍കാന്‍ പോലും മനസാക്ഷി കാട്ടാത്ത ക്രൂരന്മാരുടെ സര്‍ക്കാര്‍; സാധാരണക്കാരോട് ഒരു ദയയുമില്ല; ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന നുണപറയല്‍ മത്സരത്തില്‍ കൈരളി ടി.വിയുടെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരും പങ്കെടുത്താല്‍ കടുത്ത മത്സരമാകും.

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ നിരവധി തവണ നിയമസഭയില്‍ ഉന്നയിച്ചതാണ്. ആലപ്പുഴ സ്വദേശിനി വയറ്റില്‍ കത്രികയുമായി നടന്നതു പോലുള്ള നിരവധി സംഭവങ്ങളാണ് കേരളത്തിലുണ്ടായത്. എല്ലാത്തിനോടും അവഗണനയോടെയുള്ള സമീപനമാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരോ സംഭവങ്ങളിലും മന്ത്രി തേടിയ റിപ്പോര്‍ട്ടുകള്‍ തന്നെ വലിയ വോള്യങ്ങളുണ്ടാകും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിന് ഇരയായ ഹര്‍ഷിനയുടെ വിഷയം നിയമസഭയില്‍ മന്ത്രിയോട് പറഞ്ഞതാണ്. അവര്‍ക്ക് ഒരു സഹായവും നല്‍കിയില്ല. ഹര്‍ഷിനയുടെ ചികിത്സാ ചെലവ് പ്രതിപക്ഷമാണ് വഹിക്കുന്നത്. ആശുപത്രിയുടെ അനാസ്ഥയെ തുടര്‍ന്ന് പലാക്കാട് വിനോദിനിയെന്ന കുട്ടിക്ക് കൈ നഷ്ടപ്പെട്ടു. പകരം കൈ നല്‍കാനുള്ള മനസാക്ഷി പോലും കാട്ടാത്ത ക്രൂരന്മാരുടെ സര്‍ക്കാരാണിത്. ആശുപത്രികളുടെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സഹായിക്കേണ്ടേ? സാധാരണക്കാരോട് ഒരു ദയയും കാട്ടുന്നില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. കേരളത്തിലെ പല മെഡിക്കല്‍ കോളജുകളില്‍ നിന്നും രോഗികളെ താലൂക്ക്- ജില്ലാ ആശുപത്രികളിലേക്ക് റിവേഴ്‌സ് റഫറന്‍സ് നടത്തുകയാണ്. യു.ഡി.എഫ് കൊണ്ടുവന്ന പാലക്കാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളെ അനിശ്ചിതത്വത്തിലാക്കി. എന്നിട്ടും എന്ത് നേട്ടമുണ്ടാക്കിയെന്നാണ് പറയുന്നത്? സിസ്റ്റത്തിനാണ് കുഴപ്പം. അത് പരിഹരിക്കാന്‍ ഒരു നടപടിയുമില്ല. എല്ലാം ഒറ്റപ്പെട്ട സംഭവമെന്നാണ് പറയുന്നത്. ആരോഗ്യം രംഗം അല്ലെങ്കില്‍ തന്നെ പ്രശ്‌നത്തിലാണ്. ഡോക്ടര്‍മാരുടെ സമരം കൂടി താങ്ങാനുള്ള ശേഷി ആരോഗ്യരംഗത്തിനില്ല. ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

കേരളത്തിന്റെ ഭരണ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലം കഴിഞ്ഞ പത്ത് വര്‍ഷമാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തിട്ടാണ് ഇവര്‍ പോകുന്നത്. പോകുന്ന പോക്കില്‍ ജനങ്ങളുടെ നികുതി പണമെടുത്താണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. ഖജനാവിലെ കോടികള്‍ ചെലവഴിച്ച് കേരളം മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. നവകേരള സര്‍വെയിലൂടെ ഡി.വൈ.എഫ്.ഐക്കാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിച്ച് പ്രചരണം നടത്താനാണ് ശ്രമിച്ചത്. അത് കോടതി അവസാനിപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ട്രൈബല്‍ കോളനികളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്. ഏത് കാലത്തെങ്കിലും ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടോ? ഇരുണ്ട കാലം കഴിഞ്ഞ ഒരു ദശക കാലമായിരുന്നെന്ന് തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ തെളിയിക്കുക തന്നെ ചെയ്യും.

ശബരിമല തന്ത്രിക്ക് ജാമ്യം നല്‍കിക്കൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് വളരെ പ്രധാനമാണ്. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണെന്നും വ്യക്തമായി പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത എസ്.ഐ.ടിക്ക് ഉണ്ടെന്നും അറസ്റ്റ് നടന്നപ്പോള്‍ പ്രതിപക്ഷം പറഞ്ഞതാണ്. മന്ത്രിയെ അറസ്റ്റു ചെയ്താലും തന്ത്രിയെ അറസ്റ്റു ചെയ്താലും അതില്‍ എന്താണ് കാരണമെന്ന് പറയണമെന്ന് ജനുവരി 11-ന് പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോടതിയും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഒരു തെളിവും ഇല്ലാതെ ശബരിമല തന്ത്രിയെ പോലെ ഒരാളെ 41 ദിവസം ജയിലില്‍ ഇട്ടത് എന്തിനാണെന്ന് എസ്.ഐ.ടി പറയണം. സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണം ശക്തമായപ്പോള്‍ അതില്‍ നിന്നും വഴിതിരിച്ച് വിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തില്‍ തന്ത്രിയെ അറസ്റ്റു ചെയ്തതെന്ന ആരോപണമുണ്ട്. തെളിവിന്റെ ഒരു അംശം പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി അന്വേഷിക്കണം. ഇതേക്കുറിച്ച് എസ്.ഐ.ടിയും പൊതുസമൂഹത്തോട് പറയണം. മുഴുവന്‍ പ്രതികളും പുറത്തിറങ്ങി ഒരു തെളിവും ഇല്ലാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ് അവസാനിക്കും.
സി.പി.എം വിട്ട് വരുന്നവര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് ഇത്രയും അസ്വസ്ഥത കാട്ടുന്നത് എന്തിനാണ്? ഭരണം പോയപ്പോള്‍ കോണ്‍ഗ്രസ് വിട്ട് എത്രയോ പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. അവര്‍ക്കൊക്കെ എന്തെല്ലാം സ്ഥാനങ്ങളാണ് നല്‍കിയത്. അവരുടെയൊക്കെ പേര് പറയുന്നില്ല. രണ്ടാം നിരയിലും മൂന്നാം നിരയിലും പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഭരണത്തില്‍ തന്നെ പങ്കാളിത്തം നല്‍കി. സി.പി.എം വിട്ട് വരുന്നവര്‍ വരണ്ടെന്ന് പറയണോ? ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി രാജേഷ് പ്രതിപക്ഷത്തെ ആരുമായും സംസാരിച്ചിട്ടില്ല. ബാര്‍ ഉടമകള്‍ പറയുന്നത് പ്രതിപക്ഷത്തിന്റെ അഭിപ്രായമാകുന്നത് എങ്ങനെയാണ്?

ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന നുണപറയല്‍ മത്സരത്തില്‍ കൈരളി ടി.വിയുടെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരും പങ്കെടുക്കണം. കടുത്ത മത്സരമായിരിക്കും അത്.

Author

Leave a Reply

Your email address will not be published. Required fields are marked *