
പ്രതിപക്ഷ നേതാവ് അരൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. (25/02/2026).
മന്ത്രിയെ ആക്രമിക്കുന്നതിന്റെയോ കെ.എസ്.യു പ്രവര്‍ത്തകര്‍ അടുത്തേക്ക് ചെല്ലുന്നതിന്റെയോ ദൃശ്യങ്ങളില്ല; ആഘോഷിക്കാനാണെങ്കില്‍ ആഘോഷിക്കട്ടെ: മന്ത്രിക്കെതിരായ പ്രതിഷേധം തുടരും; എന്ത് സംഭവിച്ചാലും പിന്നില്‍ വി.ഡി സതീശനാണെന്ന് പറയുന്ന മന്ത്രിമാരാണ് എനിക്ക് വേണ്ടി പി.ആര്‍ ചെയ്യുന്നത്; ഡാറ്റ മോഷ്ടിച്ചത് കെ- സ്മാര്‍ട്ടില്‍ നിന്നും; ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ മോഷണം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; വ്യക്തി വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിറ്റോയെന്നും അന്വേഷിക്കണം.
നേതൃത്വം പ്രാഥമികമായി നടത്തിയ അന്വേഷണത്തിലും ചാനലുകളില്‍ ഇതുവരെ വന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതിലും കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതല്ലാതെ ഒരാള്‍ പോലും മന്ത്രിയുടെ അടുത്ത് എത്തിയിട്ടില്ല. മൂന്നോ നാലോ കെ.എസ്.യു പ്രവര്‍ത്തകരും മുപ്പതോ മുപ്പത്തഞ്ചോ പൊലീസുകാരും അവിടെയുണ്ടായിരുന്നു. മന്ത്രി ആക്രോശിച്ച് അടുത്തേക്ക് ചെല്ലുന്ന ദൃശ്യങ്ങള്‍ മാത്രമെ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളൂ. എന്തെങ്കിലും തെറ്റ് കെ.എസ്.യു പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കും. ഇതുവരെ കിട്ടിയിരിക്കുന്ന വിവരം അനുസരിച്ച് ആരും മന്ത്രിയുടെ അടുത്തേക്ക് പോയിട്ടില്ല. കരിങ്കൊടി കാട്ടി പ്രതിഷേധിക്കും. ഉമ്മന്‍ ചാണ്ടിക്ക് എതിരെയും പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ ആക്രമിച്ചിട്ടില്ലെന്നതാണ് പ്രഥമികമായി കിട്ടിയിരിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് ഇനിയും അന്വേഷിക്കും. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് എന്തും പറയാം. ഏതെങ്കിലും ദൃശ്യ മാധ്യമങ്ങള്‍ക്ക് മന്ത്രിയെ ആക്രമിക്കുന്നതിന്റെ ചിത്രം കിട്ടിയിട്ടുണ്ടോ? മന്ത്രിയുടെ അടുത്തേക്ക് ആരെങ്കിലും ചെല്ലുന്നതിന്റെ ദൃശ്യമെങ്കിലും കിട്ടിയിട്ടുണ്ടോ? ആഘോഷിക്കാനാണെങ്കില്‍ ആഘോഷിക്കട്ടെ. അതില്‍ ഒരു കുഴപ്പവുമില്ല. ആരെങ്കിലും മന്ത്രിയെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അതിനെ അപലപിക്കും.
എനിക്കെതിരെ പ്രതിഷേധിക്കുന്നതില്‍ ഒരു വിരോധവുമില്ല. ഞാനാണല്ലോ കേരളം ഭരിക്കുന്നത്. ആരോഗ്യരംഗത്തെയും കേരളത്തെയും ഈ സ്ഥിതിയിലാക്കിയതും ഞാനാണല്ലോ. ഞാനാണല്ലോ കേരളത്തെ ശരിയാക്കിയത്. അതുകൊണ്ട് എനിക്കെതിരെ പ്രതിഷേധിക്കുന്നതില്‍ കുഴപ്പമില്ല. കേരളത്തില്‍ എന്ത് സംഭവിച്ചാലും പിന്നില്‍ വി.ഡി സതീശനാണെന്നാണ് മന്ത്രിമാര്‍ ഉള്‍പ്പെടെ പറയുന്നത്. എനിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വര്‍ക്ക് ചെയ്യുന്നതും എന്റെ പി.ആര്‍ ചെയ്യുന്നതും അവരാണ്. എന്തുചെയ്യാന്‍ പറ്റും. മന്ത്രിക്കെതിരായ പ്രതിഷേധം തുടരും. അത് അക്രമത്തിന്റെ വഴിയിലേക്ക് പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ കാലത്തും പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്.
ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്ന് മാത്രമല്ല, കെ- സ്മാര്‍ട്ടില്‍ നിന്നാണ് ഡാറ്റ മോഷണം നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവു നല്‍കിയ കത്തില്‍ പറയുന്നത് പേരും വിലാസവും ഉള്‍പ്പെടെയുള്ള എട്ട് കാര്യങ്ങള്‍ കെ സ്മാര്‍ട്ടില്‍ നിന്നും നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 937 സേവനങ്ങള്‍ നല്‍കുന്നതിന്റെ വിവരങ്ങളാണ് കെ സ്മാര്‍ട്ടിലുള്ളത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേരുടെ ഡാറ്റയാണ് മോഷ്ടിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ മോഷണം നടന്നത്. അതേക്കുറിച്ച് അന്വേഷിക്കണം. വ്യക്തി വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിറ്റോ എന്നും അന്വേഷിക്കണം.