കൊച്ചി: ഏപ്രിൽ 1 മുതൽ 12 വരെയുള്ള കാലയളവിൽ രാജ്യത്ത് 1.54 കോടി എൽപിജി സിലിണ്ടറുകൾ ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്തതായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസിന്റെ വിതരണവും ലഭ്യതയും കാര്യക്ഷമമാക്കിയതായും കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്യാസ് ഏജൻസികൾക്കു പുറമെ പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയിലൂടെ വിതരണം ചെയ്യുന്ന ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകളുടെ വിതരണവും കാര്യക്ഷമമാക്കി. ഇക്കാലയളവിൽ 5 കിലോയുടെ 3.32 ലക്ഷം സിലിണ്ടറുകളും 2 കിലോയുടെ 21000 സിലിണ്ടറുകളുമാണ് വിതരണം ചെയ്തത്.
വിതരണ രംഗത്തെ സുതാര്യത ഉറപ്പാക്കാൻ മാർച്ച് 14 മുതൽ ഏപ്രിൽ 12 വരെയുള്ള കാലയളവിൽ 4,897 പരിശോധനകൾ നടത്തി. എണ്ണക്കമ്പനികളുമായും സർക്കാർ സംവിധാനങ്ങളുമായും സഹകരിച്ച് നടത്തിയ പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയ 110 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. 30 ഏജൻസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 660 റെയ്ഡുകളിൽ നിന്നായി 41 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 3,674 സിലിണ്ടറുകൾ കണ്ടുകെട്ടുകയും ചെയ്തു. വിതരണത്തിലെ ക്രമക്കേടുകൾ, വിപണിയിലെ കരിഞ്ചന്ത എന്നിവ തടയുന്നതിന് പരിശോധനകൾ കർശനമാക്കുമെന്ന് എച്ച്പിസിഎൽ അറിയിച്ചു.
Julie John