ഹൂസ്റ്റൺ : 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മത്സരങ്ങൾക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള ഔദ്യോഗിക യൂണിഫോം പുറത്തിറക്കി. ‘പോസ്റ്റ് ഹൂസ്റ്റണിൽ’ നടന്ന ചടങ്ങിൽ ഹോസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ക്രിസ് കാനറ്റിയും വോളന്റിയർ മാനേജർ ടോക്കെ അവോഫാലയും ചേർന്നാണ് യൂണിഫോം അവതരിപ്പിച്ചത്.
ആഗോളതലത്തിൽ നടന്ന കടുത്ത മത്സരത്തിനൊടുവിൽ 35,000 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്ത 4,100 പേരാണ് ഹൂസ്റ്റണിലെ വോളന്റിയർ സംഘത്തിലുള്ളത്.
ഫിഫയുടെ പങ്കാളിയായ അഡിഡാസ് ആണ് യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടി-ഷർട്ടുകൾ, ജാക്കറ്റ്, പാന്റ്സ്, ഷോർട്ട്സ്, ഷൂസ്, തൊപ്പി എന്നിവയുൾപ്പെടെയുള്ള 10 ഇനങ്ങളാണ് കിറ്റിലുള്ളത്. ഹൂസ്റ്റണിലെ കടുത്ത വേനൽ ചൂട് കണക്കിലെടുത്ത് വായുസഞ്ചാരമുള്ള പ്രത്യേക മെറ്റീരിയലുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
എൻ.ആർ.ജി സ്റ്റേഡിയത്തിലെ മത്സരങ്ങൾ കൂടാതെ, വിമാനത്താവളങ്ങൾ, ഫാൻ ഫെസ്റ്റിവലുകൾ, ടീം ഹോട്ടലുകൾ എന്നിവിടങ്ങളിൽ വോളന്റിയർമാരുടെ സേവനം ലഭ്യമാകും.
150-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ വോളന്റിയർമാരായി ഉണ്ടെങ്കിലും, വിദേശ സഞ്ചാരികളെ സഹായിക്കാൻ ഫാൻ ഫെസ്റ്റ് ബൂത്തുകളിൽ പ്രത്യേക ഫോൺ ട്രാൻസ്ലേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
“വോളന്റിയർമാരില്ലാതെ ഹൂസ്റ്റണിൽ ഇത്രയും വലിയൊരു ടൂർണമെന്റ് നടത്തുക സാധ്യമല്ല. അവരാണ് ഈ പ്രോഗ്രാമിന്റെ ഹൃദയമിടിപ്പ്.” ടോക്കെ അവോഫാലയാണ് വോളന്റിയർ മാനേജർ.
ലോകകപ്പ് മത്സരങ്ങൾക്കായി എത്തുന്ന കാണികൾക്ക് മികച്ച അനുഭവം നൽകാനും നഗരത്തിന്റെ പകിട്ട് വർദ്ധിപ്പിക്കാനുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഹോസ്റ്റ് കമ്മിറ്റി അറിയിച്ചു.