ടെക്സസിലെ 600-ാം വധശിക്ഷ: എഡ്വേർഡ് ബസ്ബിയെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ

Spread the love

ഡാലസ്: ഹണ്ട്‌സ്‌വിൽ (ടെക്സസ്): അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ മുൻപന്തിയിലുള്ള ടെക്സസ് സംസ്ഥാനം തങ്ങളുടെ 600-ാമത്തെ ശിക്ഷാ നടപടി പൂർത്തിയാക്കി.

2005-ൽ 77 വയസ്സുകാരിയായ റിട്ടയേർഡ് ടി.സി.യു പ്രൊഫസറുടെ മുഖം താടി മുതൽ പുരികം വരെ 14 പാളികളായി ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുറ്റുകയും, തുടർന്ന് അവരെ കാറിന്റെ ഡിക്കിക്കുള്ളിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ എഡ്വേർഡ് ബസ്ബിയെ (50) വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു. ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് ജയിലിലെ വധശിക്ഷാ മുറിയിൽ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.

ബസ്ബിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്ന വാദത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഫെഡറൽ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ സുപ്രീം കോടതി ഈ സ്റ്റേ നീക്കിയതാണു വധശിക്ഷയ്ക്ക് വഴിയൊരുങ്ങിയത്.

1976-ൽ അമേരിക്കയിൽ വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം ടെക്സസിൽ നടക്കുന്ന 600-ാമത്തെ വധശിക്ഷയാണിത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഫ്ലോറിഡ 131 പേരെയാണ് ഇതുവരെ വധിച്ചത്.

ടെക്സസിലെ വധശിക്ഷകളിൽ പകുതിയും നടക്കുന്നത് ഹാരിസ്, ഡാലസ് ഉൾപ്പെടെയുള്ള നാല് കൗണ്ടികളിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബസ്ബിയുടെ വധശിക്ഷയെച്ചൊല്ലി കോടതിയിലെ ലിബറൽ ജഡ്ജിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

മാനസിക വെല്ലുവിളികൾ നേരിടുന്ന (IQ 75) വ്യക്തിയായിരുന്നു ബസ്ബിയെന്നും, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ് പലപ്പോഴും വധശിക്ഷയ്ക്ക് ഇരയാകുന്നതെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ് ശിക്ഷ നടപ്പിലാക്കിയത്.

ശിക്ഷാ നടപടിക്കെതിരെ ‘ഹ്യൂമൻ റൈറ്റ്സ് ഡാലസ് ഡിഗ്നിറ്റി’, ‘ഫെയ്ത്ത് കോമൺസ്’ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടന്നു.

ഒരു മനുഷ്യൻ ചെയ്ത ഏറ്റവും മോശമായ പ്രവർത്തിയുടെ പേരിൽ മാത്രം അയാളെ വിലയിരുത്തരുതെന്നും, പകരം വീട്ടലല്ല നീതിയെന്നും വിശ്വാസപ്രമാണങ്ങളെ ഉദ്ധരിച്ച് ഫെയ്ത്ത് കോമൺസ് പ്രതിനിധികൾ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *