ലഹരിമുക്ത പുതുയുഗ കേരളത്തിനായി ഓപ്പറേഷന്‍ തൂഫാന് തുടക്കമിട്ടു

Spread the love

നോഡല്‍ ഓഫീസറായി വിമലാദിത്യ

തിരുവനന്തപുരം : ലഹരിമുക്ത പുതുയുഗ കേരളത്തിനായി സംസ്ഥാനവ്യാപക ജനകീയ മുന്നേറ്റത്തിന് തുടക്കമിട്ട് ഓപ്പറേഷന്‍ കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍.
ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി’ന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിച്ചു. ഗവ. കോട്ടണ്‍ഹില്‍ ജി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങിലാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധികാരമേറ്റ് ആദ്യ മണിക്കൂറുകളില്‍ പ്രഖ്യാപിച്ച കര്‍മ്മ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്നിന്റെ ഉപയോഗമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനസംഖ്യയുടെ 61 ശതമാനം ചെറുപ്പക്കാരുള്ള നാട് അത്ഭുതകരമായ പുരോഗതിയിലേക്ക് കുതിക്കേണ്ടതാണ്. എന്നാല്‍, നാടിന്റെ യുവത്വത്തെ മയക്കി കിടത്താനും ഇല്ലാതാക്കാനുമുള്ള പ്രധാന കണ്ണിയായി ഡ്രഗ്സ് മാറിക്കഴിഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ടിലൂടെ കേരളത്തിന്റെ മണ്ണില്‍ നിന്ന് മയക്കുമരുന്നിനെ ആട്ടിയോടിക്കും. മയക്കുമരുന്ന് മാഫിയയെ വാഴാന്‍ അനുവദിക്കുകയില്ല. കേരളം ഒറ്റക്കെട്ടായി നിന്ന് ഏറ്റെടുക്കുന്ന ദൗത്യമാണിതെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുകയെന്ന വലിയ ദൗത്യമാണ് ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ടിലൂടെ ഏറ്റെടുത്തിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മരണത്തിന്റെ വ്യാപാരികളായ ലഹരി മാഫിയയുടെ വേരറുക്കുകയാണ് ലക്ഷ്യം. ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായി ഇന്റലിജന്‍സ് ഐജി വിമലാദിത്യയെ നിയോഗിച്ചു. മയക്കുമരുന്ന് മാഫിയ ലഹരി വില്‍പ്പന നിര്‍ത്തിയില്ലെങ്കില്‍ നിയമത്തിന്റെ കരങ്ങള്‍ ഉറപ്പായും തേടിയെത്തും. ലഹരി മാഫിയയെ തുരത്തുകയെന്ന ലക്ഷ്യം ഒന്നാകെ ഏറ്റെടുക്കാം. ഇന്‍ഫര്‍മേഷന്‍ തരുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞുവെന്നും തെറ്റു ചെയ്യുന്നവര്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പഞ്ചനക്ഷത്ര ഹോട്ടലിലോ ക്യാരവാനിലോ എവിടെ ഒളിച്ചാലും ലഹരി മാഫിയയിലെ ക്രിമിനലുകളെ വെളിച്ചത്തു കൊണ്ടുവരും എന്നും അദ്ദേഹം താക്കീത് ചെയ്തു.

ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ടിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്ന് നിര്‍വഹിച്ചു. ഓപ്പറേഷന്‍ തൂഫാന്റെ തീം ആനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു.

വിദ്യാര്‍ത്ഥികളെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളികളാക്കുന്ന ‘തൂഫാന്‍ വാരിയേഴ്സി’ന്റെ ലോഗോ ആഭ്യന്തര മന്ത്രിയില്‍ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ബാഡ്ജ് കൈമാറ്റം ആഭ്യന്തര മന്ത്രിയും, ഫ്‌ലാഗ് കൈമാറ്റം വിദ്യാഭ്യാസ മന്ത്രിയും നിര്‍വഹിച്ചു. ഈ സംരംഭം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെ പാഠ്യപദ്ധതിയുമായി ബന്ധിപ്പിച്ചാണ് മുന്നോട്ടുപോകുന്നത്. ”ഞങ്ങളുടെ ക്യാമ്പസ് ഞങ്ങള്‍ കാക്കും” എന്ന പ്രതിജ്ഞയോടെ വിദ്യാര്‍ത്ഥികളില്‍ ജാഗ്രതയും ഉത്തരവാദിത്തബോധവും വളര്‍ത്തി, ലഹരിമുക്ത ക്യാമ്പസുകളും സമൂഹവും സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാര്‍ത്ഥികള്‍ കെട്ട നക്ഷത്രങ്ങളാകാതെ ശോഭിക്കുന്ന നക്ഷത്രങ്ങളാകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ട് പദ്ധതി സ്‌കൂളുകളില്‍ നിന്ന് ആരംഭിക്കാനുള്ള നീക്കം മികച്ച തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി ഉപയോഗത്തില്‍ നിന്ന് മോചനം തേടുന്നവര്‍ക്കായി കേരള പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയായ ‘തൂഫാന്‍ കെയറി’ന്റെ ലോഗോ ഗതാഗത മന്ത്രി സി.പി ജോണ്‍ സ്വീകരിച്ചു. ലഹരി മുക്തി ചികിത്സ, റിക്കവറി, റീഹാബിലിറ്റേഷന്‍ എന്നിവ ഉറപ്പാക്കി അവരെ സമൂഹത്തില്‍ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. മനഃശാസ്ത്ര വിദഗ്ദ്ധര്‍, കൗണ്‍സിലര്‍മാര്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ സമഗ്ര പിന്തുണാ സംവിധാനവും പദ്ധതിയുടെ ഭാഗമാകും.

മയക്കുമരുന്ന് കച്ചവടം നിര്‍ത്തിയില്ലെങ്കില്‍ സ്ഥാനം കാരാഗ്രഹത്തില്‍ ആകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. ലഹരിക്കെതിരെ ഇത്രയും വിപുലമായ ഒരു കര്‍മ്മപദ്ധതി കൊണ്ടുവന്ന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിക്കടത്തിന്റെ ഉറവിടങ്ങളും വിതരണ ശൃംഖലകളും തകര്‍ക്കാന്‍ കേരള പോലീസും എക്‌സൈസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ദൗത്യമായ ‘തൂഫാന്‍ സ്ട്രൈക്കി’ന്റെ ലോഗോ എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു സ്വീകരിച്ചു.
എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറുമായി സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി, ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെച്ച് ലഹരി ശൃംഖലകള്‍ കണ്ടെത്തുകയും ശക്തമായ നിയമനടപടികളിലൂടെ അവയെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമിടുന്നത്.

ഓപ്പറേഷന്‍ തൂഫാനിനായി കേരള പോലീസിനൊപ്പം ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളുമായി എക്‌സൈസിന്റെ സംയുക്ത സമരവുമായ സ്‌ട്രൈക്ക് മുന്നില്‍ ഉണ്ടാകുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. ലഹരി വേട്ടയ്‌ക്കൊപ്പം ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസവും അത്യന്താപേക്ഷിതമാണെന്നും, ഇതിനായി എല്ലാ ജില്ലകളിലും ഡീഅഡിക്ഷന്‍ സെന്ററുകള്‍ കാര്യക്ഷമമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരി ഉപയോഗത്തിലെ അവസാന കണ്ണികളെ അല്ല, ‘കിങ് പിന്‍’ ക്രിമിനലുകളെയാണ് ഓപ്പറേഷന്‍ തൂഫാന്‍ ലക്ഷ്യമിടേണ്ടത് എന്ന് ആശംസ പ്രസംഗത്തില്‍ ഡോ. ശശി തരൂര്‍ എം.പി. പറഞ്ഞു. ഇതൊരു പോലീസ് ആക്ഷന്‍ മാത്രമല്ല, സോഷ്യല്‍ ഡിസിഷന്‍ കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി. റവാഡ ആസാദ് ചന്ദ്രശേഖര്‍, എ.ഡി.ജി.പി. (ക്രമസമാധാനം) എച്ച്. വെങ്കിടേഷ് എന്നിവരും സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷന്‍:

കേരള പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടി’ന്റെ സംസ്ഥാനതല ഉദ്ഘാടനം ജി ജി എച്ച്എസ്എസ് കോട്ടണ്‍ ഹില്ലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. ഡി. സതീശനും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്നു നിര്‍വഹിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍, എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍, ഡോ. ശശി തരൂര്‍ എംപി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ എന്നിവര്‍ സമീപം

 

Author

Leave a Reply

Your email address will not be published. Required fields are marked *