കൊച്ചി: രാജ്യത്തെ റീട്ടെയ്ൽ ക്രെഡിറ്റ് മേഖല കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശക്തമായ വളർച്ച നേടിയതായി ആഗോള ഡാറ്റ, സാങ്കേതിക സേവനദാതാക്കളായ എക്സ്പീരിയൻ പുറത്തുവിട്ട റിപ്പോർട്ട്. 2026 മാർച്ച് 31ലെ കണക്കുകൾപ്രകാരം, റീട്ടെയ്ൽ വായ്പാ വിപണിയുടെ മൊത്തം ആസ്തി 19 ശതമാനം വാർഷിക വളർച്ചയോടെ 137 ലക്ഷം കോടി രൂപയായി. സുരക്ഷിത വായ്പകളിലുൾപ്പെടെ ആവശ്യകത വർധിച്ചതും തിരിച്ചടവ് കാര്യക്ഷമമായതുമാണ് വിപണിക്ക് നേട്ടമായത്. റീട്ടെയ്ൽ ക്രെഡിറ്റ് വിപണി കൂടുതൽ ശക്തവും സുരക്ഷിതവുമായ നിലയിലെന്നാണ് റിപ്പോർട്ടിലുള്ളത്. പുതിയ വായ്പകൾ അനുവദിക്കുന്ന വിഭാഗം 31 ശതമാനം വാർഷിക വളർച്ചയോടെ 75 ലക്ഷം കോടി രൂപ രേഖപ്പെടുത്തി.
സുരക്ഷിത വായ്പകളിൽ സ്ഥിരതയാർന്ന വളർച്ചയുണ്ടായി. ഭവന വായ്പ, സ്വർണ വായ്പ, ആസ്തി അടിസ്ഥാനമാക്കിയ മറ്റു വായ്പകൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണം. റിസ്ക് കുറവുള്ള വായ്പ ഉത്പന്നങ്ങൾ നൽകാൻ ധനകാര്യ സ്ഥാപനങ്ങളും, അത്തരം വായ്പകൾ കരസ്ഥമാക്കാൻ ഇടപാടുകാരും കൂടുതൽ താത്പര്യം കാണിക്കുന്നതായാണ് റിപ്പോർട്ടിലുള്ളത്. ആദ്യമായി വായ്പയെടുക്കുന്ന ഇടപാടുകാരെ ഔദ്യോഗിക വായ്പാ സംവിധാനത്തിലേക്ക് എത്തിക്കുന്നതിൽ സ്വർണ വായ്പകൾക്ക് വലിയ പങ്കാണുള്ളത്. ലളിതമായ നടപടിക്രമങ്ങളിലൂടെ വേഗത്തിൽ വായ്പ ലഭിക്കുന്നതിനാൽ വിപണിയിൽ സ്വർണ വായ്പയ്ക്ക് ആവശ്യക്കാരേറെയാണ്.
വായ്പാ തിരിച്ചടവിലും പുരോഗതിയാണുള്ളത്. ഒരു മാസത്തിലേറെ തിരിച്ചടവ് മുടങ്ങുന്ന വായ്പകളുടെ അനുപാതം 3 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്‌സി) ഫിൻടെക് കമ്പനികളുമാണ് റീട്ടെയ്ൽ ക്രെഡിറ്റ് വിപണിയുടെ ഏറിയ പങ്കും വഹിക്കുന്നത്. ഭവന വായ്പ, സ്വകാര്യ വായ്പ എന്നീ വിഭാഗങ്ങളിൽ ജനപ്രിയ ഉത്പന്നങ്ങൾ അവതരിപ്പിച്ച് പൊതുമേഖലാ ബാങ്കുകളും വിപണിയിൽ സജീവമാകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Sandra Joseph