ഒറിഗോൺ: മക്കൾക്കൊപ്പം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ട്, ഒടുവിൽ ഭയം തോന്നി പിന്മാറിയ ഒറിഗോൺ സ്വദേശിയായ മുപ്പത്തിരണ്ടുകാരി ഷാർഡണേ മേരി ബെനവിഡസ് എന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ വെച്ച് ‘സ്ലീപ് ഓവർ’ പാർട്ടി നടത്താമെന്ന് കള്ളം പറഞ്ഞാണ് ഇവർ തൻ്റെ രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളെയും നാല് വയസ്സുള്ള മൂത്ത കുട്ടിയെയും കാറിനുള്ളിൽ കയറ്റിയത്.
തുടർന്ന് കാറിൻ്റെ എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ നിന്നും ഉള്ളിലേക്ക് ട്യൂബ് വഴി കാർബൺ മോണോക്‌സൈഡ് വാതകം കടത്തിവിട്ട് ഇവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കൃത്യത്തിനിടയിൽ ഭയം തോന്നിയ ഇവർ സ്വയം 911 എന്ന എമർജൻസി നമ്പറിൽ വിളിച്ച് തനിക്കും മക്കൾക്കും ബോധം നഷ്ടപ്പെടുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. ഒരു വാരത്തോളമായി ഇവർ ഈ ആത്മഹത്യാശ്രമം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം. കുട്ടികളെ വധിക്കാൻ ശ്രമിച്ചതിന് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മുമ്പ് ഇവർക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി മുൻ ഭർത്താവ് ആൻ്റോണിയോ മാധ്യമങ്ങളോട് പ്രതികരിച്ചു..