
സംസ്‌ഥാനത്തുടനീളം കെഎസ്ആർടിസിയുടെ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ടൗൺ ടു ടൗൺ ഓർഡിനറി ബസുകളിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര ഒരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്ആർടിസി സൗജന്യ യാത്രയ്ക്കായി പദ്ധതിയൊരുക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെയും വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക സർക്കാർ കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കും. നിലവിൽ ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ നൽകുന്ന വാർഷിക തുകയായ 1500 കോടി രൂപയ്ക്ക് പുറമെയായിരിക്കും ഈ അധിക സഹായം.അടുത്ത ആറുമാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ വാങ്ങുക, സർവീസുകളുടെ എണ്ണം വർധിപ്പിക്കുക, പരസ്യ വരുമാനം കൂട്ടുക തുടങ്ങിയ നടപടികൾ കെ.എസ്.ആർ.ടി.സി സ്വീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് പ്രിയദർശിനി പദ്ധതിയുടെ രണ്ടാംഘട്ടം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിയുടെ പ്രവർത്തനം എല്ലാ മാസവും വിലയിരുത്തും. മലബാർ മേഖലയിലെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും. ഓരോ ജില്ലയിലും എത്ര സ്ത്രീകൾ ഓർഡിനറി ബസുകളിൽ പ്രതിദിനം യാത്ര ചെയ്യുന്നുവെന്നത് സംബന്ധിച്ചും വിശദമായ പഠനം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.