കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉമ തോമസ് എം.എല്‍.എ. ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മുഖ്യമന്ത്രിയുടെ മറുപടി

Spread the love

കൊച്ചി :  മെട്രോ രണ്ടാംഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. ഈ കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാര നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൃക്കാക്കരയില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്;

മെട്രോ നിര്‍മ്മാണ കോറിഡോറിലും പ്രധാന ജംഗ്ഷനുകളിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, ട്രാഫിക് പോലീസുമായി സഹകരിച്ച് രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ തദ്ദേശീയമായി പരിശീലനം ലഭിച്ച ട്രാഫിക് വാര്‍ഡന്‍മാരെ വിന്യസിച്ചിട്ടുണ്ട്.

നിര്‍മ്മാണത്തിനായി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിന് ശേഷം ചില സ്ഥലങ്ങളില്‍ റോഡിന് വീതി കുറവായത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെങ്കിലും, സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ജംഗ്ഷന്‍, കുന്നുംപുറം ജംഗ്ഷന്‍, പടമുഗള്‍ ജംഗ്ഷന്‍, ഈച്ചമുക്ക് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ബാരിക്കേഡുകള്‍ പരമാവധി അകത്തേക്ക് മാറ്റി റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ റോഡിലെ അപാകതകള്‍ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തെ മൂന്ന് സെക്ടറുകളായി തിരിച്ച് ട്രാഫിക് പോലീസിന്റെ ബൈക്ക് പെട്രോളിംഗും മൊബൈല്‍ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

പ്രധാന റോഡിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനായി സമാന്തര/ബദല്‍ റോഡുകള്‍ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശ ങ്ങളും വഴിതിരിച്ചുവിടല്‍ വിവരങ്ങളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. ലഭ്യമായ സമാന്തര റോഡുകളില്‍ കൃത്യമായ ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

ബദല്‍ റോഡുകളുടെ നവീകരണത്തിനായി 7.5 കോടി രൂപ അനുവദിക്കണമെന്ന KMRL ന്റെ അപേക്ഷ നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

മഴക്കാലം കണക്കിലെടുത്ത് റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്ന തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കരാര്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഉറപ്പാക്കും. മുന്‍പ് ചില സുരക്ഷാ വീഴ്ചകള്‍ ഉണ്ടായ സാഹചര്യങ്ങള്‍ പരിഗണിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ നിലവില്‍ സ്വീകരിച്ചിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മ്മാണം നിലവില്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കി നടപടികള്‍ സ്വീകരിച്ചുവരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ട്രാഫിക് പോലീസ്, ബി.എസ്.എന്‍.എല്‍, പി.ഡബ്ല്യു.ഡി തുടങ്ങിയ വിവിധ വകുപ്പുകളുമായി ജില്ലാ കളക്ടറുടെയും ജനപ്രതിനിധി കളുടെയും സാന്നിധ്യത്തില്‍ കൂടിയാലോചനകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും നിര്‍മ്മാണ വേളയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *