നജീബ് കാന്തപുരം എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മുഖ്യമന്ത്രിയുടെ മറുപടി

Spread the love

പ്രവാസി മലയാളികളുടെ സാമൂഹ്യ സുരക്ഷയും, ക്ഷേമവും ഉറപ്പാക്കുന്നതിനായി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിനും, അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്. നിലവില്‍ 18 വയസ് പൂര്‍ത്തിയായതും എന്നാല്‍ 60 വയസ് പൂര്‍ത്തിയാകാത്തതുമായ പ്രവാസി കേരളീയര്‍ക്ക് ക്ഷേമനിധി അംഗത്വത്തിന് അര്‍ഹതയുണ്ട്. ക്ഷേമ നിധിയില്‍ അംഗത്വമെടുക്കുകയും പെന്‍ഷന് അര്‍ഹതപ്പെട്ട പ്രായപരിധിവരെ മുടക്കമില്ലാതെ തുടര്‍ച്ചയായി അംശദായം അടക്കുകയും ചെയ്യുന്ന അംഗങ്ങള്‍ക്കാണ് ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്.

നിലവില്‍ പ്രവാസി ക്ഷേമ നിധിയില്‍ 9.5 ലക്ഷത്തോളം അംഗങ്ങളും, 2026 മെയ് മാസത്തിലെ കണക്കനുസരിച്ച് 94,666 പെന്‍ഷന്‍കാരും ഉണ്ട്. വിദേശത്തുള്ളവര്‍ക്ക് പ്രതിമാസം 3500 രൂപയും, മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, മടങ്ങിയെത്തിയവര്‍ക്കും 3000 രൂപയും വീതമാണ് നിലവില്‍ മിനിമം പെന്‍ഷന്‍ അനുവദിയ്ക്കുന്നത്. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി 2026 ജനുവരി മാസം വരെ ലഭിച്ച അപേക്ഷകളില്‍ നിരവധി അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്നതും 2026 ജനവരിയ്ക്കുശേഷം ലഭിച്ച അപേക്ഷകളില്‍ പെന്‍ഷന്‍ അനുവദിയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല എന്നതും സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. പ്രവാസി ക്ഷേമപെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.

പ്രവാസി ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മുന്‍പാകെ ഹാജരാകണം. നേരിട്ടു ഹാജരാകാന്‍ സാധിക്കാത്തവര്‍ ഇന്ത്യയിലാണെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും വിദേശത്തുള്ളവര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം എന്നതാണ് ക്ഷേമപദ്ധതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. അതിന്‍ പ്രകാരമാണ് നിലവില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു വരുന്നത്.

വിദേശത്തുള്ള പെന്‍ഷന്‍കാര്‍ക്ക് എംബസി മുഖേന ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അസൗകര്യമുള്ള സാഹചര്യത്തില്‍ ആയതിന് പകരം ബോര്‍ഡിന്റെ വിദേശത്തുള്ള ഡയറക്ടേഴ്സിന്റെ വ്യക്തിഗത ഇമെയിലില്‍ നിന്നും ലഭ്യമാക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഒരിക്കല്‍ ആക്കിയാല്‍ മരണപ്പെടുന്നവരുടെ വിവരങ്ങള്‍ അറിയാത്ത സാഹചര്യങ്ങളില്‍ മരണപ്പെട്ട പെന്‍ഷനേഴ്സിനും പെന്‍ഷന്‍ അനുവദിക്കേണ്ടതായി വരുന്നതാണ്.

പ്രവാസി ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട അംഗം ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കാലാവധി ദീര്‍ഘിപ്പിയ്ക്കണമോ എന്നതും, ജനപ്രതിനിധികള്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് മതിയെന്ന രീതിയില്‍ ഇളവു നല്‍കണമോയെന്നതും പരിശോധിച്ച് തീരുമാനിക്കുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *