കൊച്ചി : നിർമിതബുദ്ധിയുടെ (എ ഐ) സഹായത്തോടെ നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾ ആഗോളതലത്തിൽ ബാങ്കിങ് മേഖല നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് ആഗോള സൈബർ സുരക്ഷാ സ്ഥാപനമായ ബയോക്യാച് നടത്തിയ സർവേ റിപ്പോർട്ട്. ലോകമെമ്പാടുമുള്ള 25 രാജ്യങ്ങളിലെ മുൻനിര ബാങ്കുകളിലെ1440 ഫ്രോഡ്-മാനേജ്‌മെന്റ്, ആന്റി-മണി ലോണ്ടറിംഗ്, റിസ്ക് ആന്റ് കംപ്ലയൻസ് വകുപ്പ് മേധാവികൾക്കിടയിൽ നടത്തിയ സർവേയിലാണ് നിരീക്ഷണമുള്ളത്. ഡീപ്ഫേക്ക് മുതലായ നൂതന എ ഐ ടൂളുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ഭാവിയിൽ വർധിക്കുമെന്ന് 84 ശതമാനം ബാങ്കുകളും കരുതുന്നു. ആഗോള വ്യാപകമായി നേരിടുന്ന ഇത്തരം തട്ടിപ്പുകൾ അതീവ സങ്കീർണമാകാനാണ് സാധ്യത. ബാങ്കുകൾ നടപ്പാക്കുന്ന പ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടക്കുന്ന രീതിയിലാണ് തട്ടിപ്പു സംഘങ്ങൾ സജീവമാകുന്നതെന്നും റിപ്പോർട്ടിലുണ്ട്. യഥാർത്ഥ ബാങ്കിങ് പ്രവർത്തനങ്ങളും എ ഐ ഇടപാടുകളും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവണ്ണം പ്രതിസന്ധി രൂക്ഷമാകുമെന്ന് സർവേയിൽ പങ്കെടുത്ത 72 ശതമാനം ബാങ്കിങ് സ്ഥാപനങ്ങളും ആശങ്ക പ്രകടിപ്പിച്ചു.
ഓൺലൈൻ, ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ശക്തമായ പ്രതിരോധം നടപ്പാക്കിയില്ലെങ്കിൽ സമീപ ഭാവിയിൽ ഇന്ത്യൻ വിപണി കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഓൺലൈൻ തട്ടിപ്പുകളും അതുവഴിയുള്ള സാമ്പത്തിക നഷ്ടവും മുൻവർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വർധിക്കുന്നതായാണ് കണക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ തട്ടിപ്പ് ശ്രമങ്ങളിൽ വൻ വർധനവുണ്ടായതായി സർവേയിൽ പങ്കെടുത്ത 90 ശതമാനം ഇന്ത്യൻ ബാങ്കിങ് മേധാവികളും വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 70 ശതമാനമായിരുന്നു. രാജ്യത്തെ നൂറിലധികം ബാങ്കിങ് മേധാവികകളാണ് സർവേയിൽ പങ്കെടുത്തത്. പരമ്പരാഗത സുരക്ഷാ മാർഗങ്ങളിലൂടെ പുതിയ കാലത്തെ തട്ടിപ്പുകളെ തടയാൻ കഴിയില്ലെന്നും, തത്സമയ വിവരങ്ങൾ പങ്കുവെയ്ക്കാൻ പര്യാപ്തമായ രീതിയിൽ രാജ്യത്തെ ബാങ്കുകളെ ഏകോപിപ്പിച്ച് ഇന്റലിജൻസ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണമെന്നും ബാങ്കിംഗ് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
Anu Maria Thomas