ലണ്ടൻ : ലൈംഗികാവശ്യങ്ങൾക്കായി എത്തുന്ന പുരുഷന്മാരെ മയക്കുമരുന്ന് നൽകി ബോധംകെടുത്തി പണം കവർന്ന കേസിൽ ദമ്പതികൾ യുകെയിൽ പിടിയിലായി. ഗാരി മൗവറ്റ് (37), മാൽക്കം കിംഗ് (80) എന്നിവരെ കൊലപ്പെടുത്തിയതായും മറ്റ് രണ്ടുപേരെ വിഷം ഉള്ളിൽച്ചെന്ന് അപായപ്പെടുത്താൻ ശ്രമിച്ചതായും പ്രതികളായ മദാലിൻ ഡുമിട്രൂ (30), അദിന മിഹായ് (31) എന്നിവർ ഓക്സ്ഫോർഡ് ക്രൗൺ കോടതിയിൽ സമ്മതിച്ചു.
യുകെയിലെ വിവിധ ഭാഗങ്ങളിൽ 2024 ഓഗസ്റ്റിനും 2025 ജൂലൈയ്ക്കും ഇടയിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്ത് മുൻകൂർ പണം വാങ്ങിയ ശേഷം മിഹായ് ഇവരുടെ വീടുകളിലെത്തുകയും, തുടർന്ന് പാനീയങ്ങളിൽ ‘ജി.ബി.എൽ’ (GBL) എന്ന മയക്കുമരുന്ന് രഹസ്യമായി കലർത്തി നൽകി ബോധംകെടുത്തി മോഷണം നടത്തുകയുമായിരുന്നു പതിവ്. അമിത അളവിൽ മയക്കുമരുന്ന് ഉള്ളിൽച്ചെന്നാണ് രണ്ടുപേർ മരണപ്പെട്ടത്. പ്രതികൾക്കുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.