മാർത്തോമാ സഭാ ശ്രേഷ്ഠചാര്യൻ മാര്‍ ക്രിസോസ്റ്റം കാലം ചെയ്തു.കബറടക്കം വ്യാഴാഴ്ച – പി.പി.ചെറിയാന്‍

Spread the love
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു
ഡാളസ്: ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷന്‍ പദ്മഭൂഷൺ അഭിവന്ദ്യ മാര്‍ ക്രിസോസ്‌റം തിരുമേനി മെയ് 4 ബുധനാഴ്ച പുലർച്ചെ ഒന്നര മണിക് കാലം ചെയ്തു .നൂറ്റിനാലാമതു തിരുമേനിയുടെ ജന്മദിനം ഏപ്രിൽ 27 നു കേരളത്തില്‍ ലളിതമായ ചടങ്ങുകളോടെ  സമുചിതമായി ആഘോഷിച്ചിരിക്കുന്നു.
മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 104-മത് ജന്മദിനത്തില്‍ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണെങ്കിലും മാര്‍ ക്രിസോസ്റ്റത്തിനു വേണ്ടി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അനുഷ്ടികുകയും ക്രിസോസ്റ്റം തിരുമേനി അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു .ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് തിരുമേനി  ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
.പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഈ.ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നായിരിന്നു മാര്‍ ക്രിസോസ്റ്റമിന്റെ ജനനം. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം.മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
1944-ല്‍ ശെമ്മാശ – കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു. 1953 മേയ് 20നു റവ. ഫിലിപ്പ് ഉമ്മന്‍, മാര്‍ത്തോമ്മാ സഭയുടെ മേല്പട്ട (എപ്പിസ്കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റന്പാനായി വാഴിച്ചു. മേയ് 23നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. 1999 മാര്‍ച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി. 1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2007 മുതൽ പദവിയിഴിഞ്ഞു വിശ്രമ  ജീവിതം നയിച്ചുവരികയായിരുന്നു .

ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം ശുശ്രുഷ വ്യാഴാഴ്ച ഉണ്ടായിരിക്കുമെന്ന് സഭാ സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *