വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ – ഫ്രാന്‍സിസ് തടത്തില്‍

Spread the love

Picture

ന്യൂജേഴ്‌സി: കേരളത്തിന് ഇപ്പോള്‍ അടിയന്തിരമായ സഹായം വേണ്ടത് എല്ലാവരിലും വാക്‌സീന്‍ എത്തിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുകൈയ്യെടുത്ത് ആരംഭിച്ച വാക്‌സീന്‍ ചലഞ്ച് ആണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഓക്‌സിജന്‍ ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞുവെന്നും ഏത് അടിയന്തിര ഘട്ടത്തെയും നേരിടാനുള്ള ഓക്‌സിജന്‍ സംഭരണം കേരളത്തിനുണ്ടെന്നും ഫൊക്കാന നേതാക്കളുമായി ഫോണില്‍ സംസാരിക്കവെ മന്ത്രി വ്യകത്മാക്കി.

ഓക്‌സിജന്റെ കാര്യത്തില്‍ ആകുലത വേണ്ട. എല്ലാവരിലും വാക്‌സീന്‍ എത്തിക്കുക എന്ന ഭഗീരഥ പ്രയത്‌നത്തിലാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ദ്രവീകൃത (കോണ്‍സെന്‍ട്രേറ്റഡ്) ഓക്‌സിജന്‍, ഓക്‌സി മീറ്റര്‍ ഉള്‍പ്പെടയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും ആവശ്യം വര്‍ധിച്ചു വരുന്ന സഹചര്യത്തില്‍ ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിന് ഒരു വലിയ സഹായകരമായിരിക്കും.

കേരളം നേരിട്ട എല്ലാ മഹാമാരികളിലും പ്രകൃതി ദുരന്തങ്ങളിലും എന്നും കൈത്താങ്ങായിട്ടുള്ള അമേരിക്കന്‍ മലയാളികള്‍ ഇക്കുറിയും കേരളത്തെ കൈയ്യയഞ്ഞു സാഹായിക്കുമെന്നുറപ്പാണെന്നും പറഞ്ഞ മന്ത്രി കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും അമേരിക്കന്‍ മലയാളികള്‍ കേരളത്തിന് നല്‍കിയ സഹായം ഒരിക്കലും മറക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസ്ഥാനത്തിന് ഏതുതരം സഹായമാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഫൊക്കാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മന്ത്രി കോവിഡ് വാക്‌സീന്‍ ചലഞ്ചിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

കോവിഡ് മഹാമാരി കേരളത്തില്‍ സമ്പൂര്‍ണമായും കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായാല്‍ പോലും സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് ഓക്‌സിജന്‍ സംഭരണമുണ്ട്. അത്തരം സാഹചര്യം ഉടലെടുത്താല്‍ അന്യസംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ഓക്‌സിജന്‍ അല്‍പ്പമൊന്നു പിടിച്ചു വയ്‌ക്കേണ്ടിവരും. മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായിട്ടാണ് എല്ലാകേരളീയര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് തീരുമാനം. അതിനായിട്ടാണ് ‘വാക്‌സീന്‍ ചലഞ്ച്’ എന്ന യജ്ജ്ത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. അതിന് ഭാരിച്ച ചെലവ് വേണ്ടി വന്നേക്കാം. എക്കാലത്തെയും പോലെ മലയാളികള്‍ പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ അവസരത്തിനൊത്ത് സഹായഹസ്തവുമായി വരുന്നത് അങ്ങേയറ്റം ആശ്വാസകരമാണ്. വാക്‌സീന്‍ ചലഞ്ചിന് കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും വന്‍ തോതിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഏതു കെടുതികള്‍ ഉണ്ടായാലും ജന്മനാടിനു വേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി സംസ്ഥാന സര്‍ക്കാരിന് ഏറെ ഊഷ്മളമായ ബന്ധമാണുള്ളത്. അമേരിക്കയിലെ മലയാളികളെ കോര്‍ത്തിണക്കിക്കൊണ്ട് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണ്. തനിക്ക് ഫൊക്കാനയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നു പറഞ്ഞ ശൈലജ ടീച്ചര്‍ താന്‍ ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചത് ഫൊക്കാനയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണെന്നും കൂട്ടിച്ചേര്‍ത്തു.

വാക്‌സീന്‍ ചലഞ്ച് ഒരു വന്‍ വിജയകരമാക്കി മാറ്റാന്‍ നിങ്ങള്‍ എല്ലാ സുമനസുകളോടും അഭ്യര്‍ത്ഥിക്കണം. മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് നിയമത്തില്‍ ഭേദഗതി വരുത്തിയത് ഏറെ ആശ്വാസകരമാണ്. ഏറെ നൂലാമാലകളൊന്നുമില്ലാതെ കേരളത്തിലേക്ക് ഏതു മെഡിക്കല്‍ ഉപകരണങ്ങളും കയറ്റി അയക്കാം. അമേരിക്കയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയയ്ക്കുമ്പോള്‍ കസ്റ്റംസ് തീരുവയില്‍ ഇളവു ലഭിക്കാനുള്ള അപേക്ഷ ഫോംറം നോര്‍ക്ക റൂട്‌സ് വഴി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

തുടര്‍ന്ന് നോര്‍ക്ക റൂട്ട് വൈസ് ചെയര്‍മാന്‍ വരദരാജന്‍ നായരുമായി ഫൊക്കാന നേതൃത്വം ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കയറ്റുമതിക്ക് ആവശ്യമായ രേഖകള്‍ അദ്ദേഹം ഫൊക്കാന ഭാരവാഹികള്‍ക്ക് അയച്ചുനല്‍കിയതായും ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന എന്നിവര്‍ പങ്കെടുത്തു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *