ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും : മുഖ്യമന്ത്രി

Spread the love

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ  കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമായ ഊരുകളിൽ പഠന മുറികൾ ഒരുക്കും.
മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ കലക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ,  മേയർമാർ എന്നിവരുടെ  യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണം വേണമെന്നാണ് സർക്കാർ കാണുന്നത്. ചെറിയ പിന്തുണ നൽകിയാൽ ഉപകരണം വാങ്ങാൻ ശേഷിയുള്ളവർ സഹകരണബാങ്കുകൾ ഇതിനകം പ്രഖ്യാപിച്ച പലിശരഹിത വായ്പ പദ്ധതി  പ്രയോജനപ്പെടുത്തണം.
സ്‌കൂൾ അധ്യാപക- രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിച്ച് കൃത്യമായ കണക്ക് എടുക്കണം. ജൂലായ്  15 നകം ഇത് പൂർത്തിയാക്കണം.  ഇതിനായി ഗ്രാമപഞ്ചായത്ത് /വാർഡ് കൗൺസിലർ അധ്യക്ഷനായ സമിതി സ്‌കൂളിൽ രൂപീകരിക്കും.
സ്‌കൂൾ എടുത്ത കണക്ക് 19 നകം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്രോഡീകരിക്കും. ഇതിന് നേതൃത്വം നൽകാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർ അടങ്ങിയ സമിതി ഉണ്ടാകും.  ജൂലൈ 21 നകം ജില്ലാതലത്തിൽ ഇവ ക്രോഡീകരിക്കുകയും പിന്നീട് സംസ്ഥാനതല സംവിധാനത്തിന് കൈമാറുകയും ചെയ്യും.

ജില്ലാതലത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സൺ അധ്യക്ഷനും ജില്ലാ കലക്ടർ കൺവീനറുമായി സമിതി നിലവിൽ വരും.  സ്വന്തം കുട്ടിക്ക് ഉപകരണങ്ങൾ വാങ്ങി നൽകുമ്പോൾ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങിക്കൊടുക്കാൻ കഴിയുന്നവരെ അതിന് പ്രേരിപ്പിക്കണം. ഓരോ വിദ്യാലയത്തിന്റെയും വിഭവശേഷി വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാംസ്‌കാരിക സംഘടനകൾ എന്നിവരടങ്ങിയ വൻ ജനകീയ മുന്നേറ്റമായി ക്യാമ്പയിൻ മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ എം വി ഗോവിന്ദൻ മാസ്റ്റർ, വി. ശിവൻ കുട്ടി, വി.എൻ വാസവൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *