പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ് ശശികുമാറിന്

Spread the love

ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡിന് ശശികുമാർ അർഹനായതായി സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ അറിയിച്ചു.

രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. കെ.സച്ചിദാനന്ദൻ ചെയർമാനും വെങ്കിടേഷ് രാമകൃഷ്ണൻ, എസ് ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കേരളത്തിൽ ഗൗരവമുള്ള ഒരു ടെലിവിഷൻ സംസ്‌കാരം പ്രചരിപ്പിക്കുന്നതിൽ നിർണായകപങ്കു വഹിച്ച വ്യക്തിയാണ് ശശികുമാർ എന്ന് ജൂറി വിലയിരുത്തി. മലയാളത്തിലെ ദൃശ്യമാധ്യമപ്രവർത്തനത്തിന് മതേതര, പുരോഗമനമൂല്യങ്ങളിലൂന്നിയ ദിശാബോധം നൽകുകയും ദീർഘകാലമായി ഈ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷൻ പ്രവർത്തകനെന്ന നിലയിലുള്ള അതുല്യസംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതിയെന്നും ജൂറി അഭിപ്രായപ്പെട്ടു.

ദൂരദർശനിൽ ഇംഗ്‌ളീഷ് വാർത്താവതാരകനായും പ്രൊഡ്യൂസറായും ഔദ്യോഗിക ജീവിതം ആരംഭിച്ച ശശികുമാർ മലയാളത്തിലെ ആദ്യസ്വകാര്യ ടെലിവിഷൻ ചാനലിന്റെ സ്ഥാപകനാണ്. പ്രാദേശികഭാഷയിലുള്ള ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ടെലിവിഷൻ ചാനൽ കൂടിയായ ഏഷ്യാനെറ്റിലൂടെ വാർത്തകളും വാർത്താധിഷ്ഠിതപരിപാടികളുമായി പുരോഗമനപരമായ ദൃശ്യമാധ്യമപ്രവർത്തനത്തിന് അദ്ദേഹം തുടക്കമിട്ടു. നിലവിൽ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്റെ ചെയർമാനും ഏഷ്യാവിൽ ചീഫ് എഡിറ്ററുമാണ്.

എൻ.എസ് മാധവന്റെ ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘കായാതരൺ’ എന്ന ഹിന്ദി ചിത്രത്തിന് അരവിന്ദൻ പുരസ്‌കാരം ലഭിച്ചു. എന്നു നിന്റെ മൊയ്തീൻ, ലൗഡ് സ്പീക്കർ, ലവ് 24×7 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1952 ഫെബ്രുവരി 23ന് കൊടുങ്ങല്ലൂരിൽ ജനിച്ച ശശികുമാർ ചെന്നൈ ലോയോള കോളേജിൽനിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. അൺമീഡിയേറ്റഡ്: എസ്സേയ്‌സ് ഓൺ മീഡിയ, കൾച്ചർ ആന്റ് സിനിമ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *