കെ-റയില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം: കൊടിക്കുന്നില്‍ സുരേഷ്

Spread the love

കേരള സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് നിര്‍ത്തിവെച്ച് ഈ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

ശബരിമല റെയില്‍പ്പാത ഉള്‍പ്പടെയുള്ള പദ്ധതികള്‍ മന്ദഗതിയില്‍ മുന്നോട്ട് പോകുമ്പോള്‍ കെ-റെയില്‍ നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും വലിയ താല്‍പര്യം കാണിക്കുന്നത് പുനപരിശോധിക്കണമെന്ന് എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നതും കേരളത്തിന്റെ പരിസ്ഥിതി സന്തുലനം താറുമാറാക്കുന്നതുമായ കെ-റെയിലിനെതിരെ സംസ്ഥാനമൊട്ടാകെ വമ്പിച്ച പ്രക്ഷോഭമാണ് നടന്നുവരുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആയിരക്കണക്കിന് കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ പ്രക്ഷോഭസമരം നടത്തി വരുന്ന കാര്യവും എം.പി ചൂണ്ടിക്കാട്ടി.

Download കൊടിക്കുന്നില്‍ images for free

കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും അനുമതികള്‍ പൂര്‍ണ്ണമായും ലഭിക്കാതെ സ്ഥലമേറ്റെടുക്കാനും കുടിയൊഴിപ്പിക്കാനും ഉദ്യോഗസ്ഥന്മാര്‍ കയറി ഇറങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനപ്രതിനിധികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഏകപക്ഷീയമായി കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിച്ച് കേരളത്തിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
റ്റി.എന്‍.പ്രതാപന്‍ എം.പിയും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിച്ചുകൊണ്ട് കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തി വെയ്ക്കുന്ന കെ-റെയില്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കണമെന്ന് രാജ്യസഭാംഗമായ ജോണ്‍ബ്രിട്ടാസ് യോഗത്തില്‍ ആവശ്യപ്പെട്ടതിനെ കൊടിക്കുന്നില്‍ സുരേഷ് എം.പിയും റ്റി.എന്‍.പ്രതാപന്‍ എം.പിയും ചോദ്യം ചെയ്തു. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രി ആണെന്നും ജോണ്‍ ബ്രിട്ടാസ് അല്ലെന്നും കോണ്‍ഗ്രസ്സ് എം.പിമാര്‍ തിരിച്ചടിച്ചു.
അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം പൊറുതിമുട്ടുന്ന സംസ്ഥാനത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
മലനാട്,ഇടനാട്,തീരപ്രദേശം എന്നിങ്ങനെ വേര്‍തിരിക്കുന്ന കേരളത്തിലെ പരിസ്ഥിതിക്ക് ഏറ്റുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ആഘാതത്തെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ ഉണ്ടായി വെള്ളപ്പൊക്കത്തിലും പ്രളയത്തിലും കേരളം മുങ്ങിത്താഴുന്നത്. ഈ രംഗത്തെ വിദഗ്ദ്ധര്‍ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെന്ന് അഭിപ്രായപ്പെട്ടിട്ടും പദ്ധതി ഉപേക്ഷിക്കാതെ 64000 കോടി രൂപയുടെ ബാദ്ധ്യത സംസ്ഥാനത്തിന് ഉണ്ടാക്കിവെക്കുന്ന കെ-റെയില്‍ സില്‍വര്‍ ലൈനെന്ന വെള്ളാനയെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന നീക്കം വന്‍ അഴിമതിക്കും തീവെട്ടിക്കൊള്ളക്കും വേണ്ടി മാത്രമാണെന്ന് എം.പി ആരോപിച്ചു.
കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാതിരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ നിര്‍ബ്ബന്ധിതമാകുമെന്നും വന്‍പിച്ച ജനരോഷത്തിന് മുന്നില്‍ കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എ.പി പ്രസ്താവനയില്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *