തൊഴിലാളികളുടെ പരാതി ലഭിച്ചാൽ ഉടൻ പരിഹാരം കാണണമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി

Spread the love

തൊഴിലാളികളുടെ പരാതി ലഭിച്ചാൽ ഉടൻ പരിഹാരം കാണണമെന്ന് ക്ഷേമനിധിബോർഡ് ചെയര്‍മാൻമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും യോഗത്തിൽ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി; തൊഴിൽ വകുപ്പിനു കീഴിലുള്ള 16 ബോര്‍ഡുകൾക്ക് കൂടി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ സംവിധാനം കൊണ്ടുവരും.

തൊഴിലാളികളുടെ പരാതികളിലും, അപേക്ഷകളിലും ഉടനടി നടപടി സ്വീകരിക്കുന്നതിന് ക്ഷേമനിധി ബോർഡുകൾ തയ്യാറാവണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതു ജനങ്ങൾ പരാതി നൽകിയാൽ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പുവരുത്താൻ ബോര്‍ഡ് ഓഫീസുകൾക്ക് കഴിയണം. എല്ലാ ഓഫീസുകളിലും ലാന്റ് ഫോണ്‍ സൗകര്യമുണ്ടാവണം. തൊഴിലാളി സൗഹ‍ൃദമാകണം ഓഫീസുകളെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന ക്ഷേമനിധിബോർഡ് ചെയര്‍മാൻമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

സംസ്ഥാനത്തെ അസംഘടിത-പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിട്ടാണ് വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചത്. സംസ്ഥാനത്ത്, തൊഴിൽ വകുപ്പിന്റെ കീഴിൽ 16 ക്ഷേമനിധി ബോര്‍ഡുകൾ നിലവിലുണ്ട്. ഈ ക്ഷേമനിധി ബോര്‍ഡുകളിലായി ഏകദേശം 70 ലക്ഷത്തോളം തൊഴിലാളികൾ അംഗങ്ങളായിട്ടുണ്ട്. അതിൽ പെൻഷനേഴ്സും ഉൾപ്പെടുന്നു.

ചില ക്ഷേമനിധി ബോര്‍ഡുകളിൽ, അനര്‍ഹരായ ഒട്ടേറെപേര്‍ അംഗങ്ങളായിട്ടുണ്ട്. ഈ അവസ്ഥ ക്ഷേമനിധി ബോര്‍ഡുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നം ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അര്‍ഹരായവര്‍ മാത്രമാണ് ക്ഷേമപദ്ധതികളിൽ അംഗത്വമെടുക്കുന്നത് എന്ന് ഉറപ്പ് വരുത്താനാവണം.

ക്ഷേമനിധി ബോര്‍ഡുകളിലെ അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ ക്ഷേമനിധിബോര്‍ഡുകളും സ്പെഷ്യൽ ഡ്രൈവുകളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം. ക്ഷേമപദ്ധതികൾ കൂടുതൽ ആകര്‍ഷകമാക്കാൻ, വരുമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ ബോർഡുകളിലും തൊഴിലാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ പൊതുസ്വഭാവമുള്ളതാണ്.

ബോർഡുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെയും വരുമാന വർദ്ധനവിലൂടെയും സ്വന്തം കാലിൽ നിൽക്കുന്നതിനുള്ള പ്രാപ്തി ബോർഡുകൾ കൈവരിക്കേണ്ടതുണ്ട്. തൊഴിലാളികൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾ കാലോചിതമായി എങ്ങനെ പരിഷ്കരിക്കാനാകും എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതാണ്.

നിലവിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. ക്ഷേമപദ്ധതിയിൽ, അര്‍ഹരായ അംഗങ്ങളെ ചേര്‍ക്കുന്നതിലും, വിഹിതം പിരിച്ചെടുക്കുന്നതിലും, ചില ക്ഷേമനിധി ബോർഡുകളിലെ ഓഫീസര്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഈ നിലപാട് തിരുത്തിയേ പറ്റൂവെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേമനിധി ബോര്‍ഡുകളിൽ ഇരട്ട അംഗത്വം ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇതിനായി ക്ഷേമനിധി ബോര്‍ഡുകളിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം നടത്തണം. ക്ഷേമനിധി ബോര്‍ഡുകൾ വഴി അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ബോര്‍ഡുകൾ വഴി നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് തൊഴിലാളികളിൽ അവബോധം ഉണ്ടാക്കണം.

തൊഴിൽ വകുപ്പിനു കീഴിലുള്ള 16 ബോര്‍ഡുകൾക്ക് കൂടി ഒരു കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പാക്കും. ഈ സോഫ്റ്റ് വെയര്‍ പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ അംഗങ്ങളുടെ ഇരട്ടിപ്പ് ഒഴിവാക്കാനും ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനും ക്ഷേമനിധി ബോർഡുകൾക്ക് സാധിക്കും. ഇതിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

യാത്രാരംഗത്തുണ്ടാകുന്ന വിപ്ലവകരമായ ഒരു ചുവടുവെപ്പാണ് കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം. കേരളത്തിൽ ഓല, യൂബർ എന്നീ കമ്പനികൾ ഓണ്‍ലൈൻ ടാക്സി സർവ്വീസ് നടത്തുന്നുണ്ട്. അതുപോലെ കേരള സർക്കാരും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡുമായി സഹകരിച്ച് “കേരള സവാരി” എന്ന പേരിൽ ഓൺലൈൻ ടാക്സി പദ്ധതി നടപ്പിലാക്കുന്നതിനും ഓൺലൈൻ ടാക്സിയുടെ പൈലറ്റ് പദ്ധതി 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ മോട്ടോർ തൊഴിലാളികൾക്ക് ഏറ്റവും ആദായകരവും യാത്രക്കാർക്ക് സുരക്ഷിതത്വവും പ്രയോജനപ്രദവുമായിരിക്കും ഈ പദ്ധതി.

ക്ഷേമനിധി ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം ഉണ്ട്. അവ അടിയന്തിരമായി പരിഹരിക്കണം. തൊഴിലാളികൾക്ക് പാസ് ബുക്കും, പണമടച്ചതിന്റെ രേഖകളും യഥാസമയം നൽകണം. ക്ഷേമനിധി ബോര്‍ഡ് ഓഫീസുകൾ തൊഴിലാളി സൗഹൃദമാകണം. ഇതിനനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥൻമാര്‍ തയ്യാറാവണം.

തൊഴിലാളികളുടെ വിഹിതവും, തൊഴിലാളികൾക്കായി തൊഴിലുടമ നൽകേണ്ട വിഹിതവും ചേര്‍ന്നതാണ് ക്ഷേമനിധി ബോര്‍ഡുകളുടെ വരുമാനം. ഈ വരുമാനത്തിൽ നിന്നാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥൻമാര്‍ക്ക് ശമ്പളം നൽകുന്നത്. ഈ ഉദ്യോഗസ്ഥൻമാര്‍, തൊഴിലാളികളോട് പ്രതിബദ്ധത ഉള്ളവരാകണം. ക്ഷേമനിധി ഓഫീസിൽ ഓരോ ആവശ്യത്തിന് വരുന്ന തൊഴിലാളികളോട് മാന്യമായി പെരുമാറണം. അവരുടെ പ്രശ്നങ്ങൾ വേഗത്തിൽ തീര്‍പ്പാക്കണം. ക്ഷേമപദ്ധതികളിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ വേഗത്തിൽ നൽകണം.

ഓരോ ബോർഡിന്റെയും നിലവിലുള്ള അവസ്ഥ, പദ്ധതിയും ആനുകൂല്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ, ബോർഡുകളിൽ നടപ്പാക്കാൻ പറ്റുന്ന നവീന ആശയങ്ങൾ എന്നിവ സംബന്ധിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഒരു മാസത്തിനകം സര്‍ക്കാരിന് റിപ്പോർട്ട് നൽകണം. പ്രസ്തുത നിര്‍ദ്ദേശങ്ങൾ പഠിച്ചശേഷം, ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും. ഓരോ ക്ഷേമനിധി ബോർഡുകളുടെയും യോഗം പ്രത്യേകം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.

സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് അസംഘടിത – പരമ്പരാഗത മേഖലകളിലാണ്. നിരവധിയായ പ്രശ്നങ്ങൾ ഈ മേഖല നേരിടുന്നുണ്ട്. കോവിഡ്-19 വ്യാപനം ഈ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ മേഖലയിലെ തൊഴിൽ സംരക്ഷിക്കാൻ സാധ്യമാവുന്ന എല്ലാ നടപടികളും സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വി. ശിവകുട്ടി കൂട്ടിച്ചേർത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *