സ്‌കൂളുകളിൽ മറ്റന്നാൾ മുതൽ വാക്സിൻ : മന്ത്രി വി ശിവൻകുട്ടി

Spread the love

സ്‌കൂളുകളിൽ മറ്റന്നാൾ മുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി. വാക്സിന് അർഹതയുള്ള 500 ൽ പരം കുട്ടികൾ ഉള്ള വിദ്യാലയങ്ങൾ ആണ് വാക്സിൻ കേന്ദ്രങ്ങൾ ആക്കുക. ഇവിടങ്ങളിൽ പ്രത്യേക മുറി സജ്ജമാക്കും.ആംബുലൻസ് ലഭ്യത ഉറപ്പുവരുത്തും.

വാക്സിന് അർഹതയുള്ള 8.14 ലക്ഷം വിദ്യാർത്ഥികൾ സംസ്ഥാനത്ത് ഉണ്ട്‌. ഇതിനകം പകുതിയിലധികം കുട്ടികൾ വാക്സിൻ എടുത്തുകഴിഞ്ഞു. വാക്സിൻ സംബന്ധിച്ച് ആരോഗ്യപ്രശ്നം ഉള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. വാക്സിനേഷൻ സൗകര്യം ഇല്ലാത്ത സ്‌കൂളുകളിൽ തൊട്ടടുത്തുള്ള വാക്സിൻ കേന്ദ്രങ്ങളിലൂടെ വാക്സിൻ നൽകുന്നതിന് പരിഗണന നൽകും. കൈറ്റിന്റെ സമ്പൂർണ പോർട്ടൽ വഴി അതാത് ദിവസത്തെ വാക്സിനേഷൻ വിവരങ്ങൾ ശേഖരിക്കും.

ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ളാസുകൾ 21 ആം തിയ്യതി മുതൽ ഓൺലൈൻ ക്ളാസുകളിലേക്ക് നീങ്ങും. 10,11,12 ക്ളാസുകൾ തൽസ്ഥിതി തുടരും. 22,23 തിയ്യതികളിലായി സ്‌കൂളുകളിൽ ശുചീകരണ – അണുനശീകരണ പ്രവർത്തനങ്ങൾക്ക് നടപടി ഉണ്ടാകും. നാളെ സ്‌കൂളുകളിൽ പി ടി എ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥതല യോഗങ്ങളും പിന്നാലെ ചേരും.

ഡിജിറ്റൽ – ഓൺലൈൻ ക്ളാസുകൾക്ക് പ്രത്യക സമയക്രമം ഉണ്ടാകും. കൈറ്റ് – വിക്ട്ടേഴ്‌സ് വഴിയുള്ള ക്ളാസുകളുടെ സമയവും പുന:ക്രമീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിനും ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള ആശയവിനിമയത്തിനും ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്നത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *