പത്തിലെ മുഴുവന്‍ വിഷയങ്ങളുടേയും റിവിഷന്‍ പത്തു മണിക്കൂറിനുള്ളില്‍ ഇന്നു മുതല്‍കേള്‍ക്കാം

Spread the love

ഓഡിയോ ക്ലാസുകള്‍ സോഷ്യല്‍ മീഡിയ വഴി എളുപ്പം പങ്കുവെയ്ക്കാം.

മുഴുവന്‍ ഡിജിറ്റല്‍ ക്ലാസുകളും firstbell.kite.kerala.gov.in -ല്‍.

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ
തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി
നിര്‍വഹിച്ചു. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളാണ് firstbell.kite.kerala.gov.in പോര്‍ട്ടലില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കിയത്. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു.

ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും‍ ഫെബ്രുവരി 21 മുതല്‍ ലഭ്യമായിത്തുടങ്ങും. എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ എല്ലാവര്‍ക്കും കേള്‍ക്കാനും വളരെയെളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴിയും മറ്റും മുഴുവന്‍ കുട്ടികള്‍ക്കും പങ്കുവെക്കാനും‍ കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ക്യു.ആര്‍. കോഡ് വഴിയും ഓഡിയോ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ
ഡൗണ്‍ലോഡ് ചെയ്തെടുക്കാനും കൈറ്റ് നിര്‍ദേശം നൽകിയിട്ടുണ്ട്.

നേരത്തെതന്നെ കാഴ്ചപരിമിതര്‍ക്ക് ഉപയോഗിക്കാനായി സ്വതന്ത്ര സോഫ്‍റ്റ്‍വെയറിലുള്ള
‘ഓര്‍ക്ക’ സ്ക്രീന്‍ റീഡിംഗ് സോഫ്‍റ്റ്‍വെയര്‍ കൈറ്റ് സ്കൂളുകളിലേയ്ക്കുള്ള ലാപ്‍ടോപ്പുകളില്‍ ലഭ്യമാക്കുകയും മുഴുവന്‍ കാഴ്ച പരിമിതരായ അധ്യാപകര്‍ക്കും പ്രത്യേക ഐ.സി.ടി. പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഫസ്റ്റ്ബെല്‍ ക്ലാസുകളും ഈ വിദ്യാര്‍ത്ഥികള്‍ ഒരു പരിധിവരെ കേള്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും ശബ്ദരൂപത്തിലുള്ള ഓഡിയോ ബുക്കുകള്‍ കാഴ്ചുപരിമിതരായ കുട്ടികള്‍ക്ക് വളരെയേറെ പ്രയോജനപ്പെടും.

Author

Leave a Reply

Your email address will not be published. Required fields are marked *