സിപിഎമ്മിന്റെ വികലനയംമൂലം വിദ്യാര്‍ത്ഥികള്‍ക്ക് കേരളം വിട്ടോടേണ്ടി വന്നു : കെ സുധാകരന്‍ എംപി

Spread the love

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരം കൊണ്ടുവരാനുള്ള സിപിഎമ്മിന്റെ നയവ്യതിയാനം നേരത്തെ എടുത്തിരുന്നെങ്കില്‍ യുക്രെയിനില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ നിലവിളി ഉയരുകയില്ലായിരുന്നെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഎമ്മിന്റെ വികലനയംമൂലം കേരളത്തിനുണ്ടായ നഷ്ടം വിലമതിക്കാത്തതാണ്. ഇതു ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ വിദേശരാജ്യങ്ങളിലേക്കു കയറ്റിവിടാനും ഇടയാക്കി.

യുദ്ധം കൊടുമ്പിരികൊണ്ട യുക്രെയിനില്‍ നിന്ന് നൂറുകണക്കിനു മലയാളി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ നാട്ടിലേക്കു മടങ്ങിക്കൊണ്ടിരിക്കുന്നത്. അവരുടെയും അവരുടെ വീട്ടുകാരുടെയും കണ്ണീരും നിലവിളിയും നാം കണ്ടു. ഇതുപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോള്‍ ലക്ഷക്കണക്കിനു മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഈ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ നിന്ന് ഓടിച്ചുവിട്ടത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷത്തിന്റെ വികലമായ നയങ്ങളും പിന്തിരിപ്പന്‍ നടപടികളുമാണെന്ന് സുധാകരന്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും സിപിഎം അട്ടിമറിച്ചു. ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് സിപിഎം നേതാക്കളുടെയും അവരുടെ ഭാര്യമാരുടെയും ലാവണമായി. മെരിറ്റും മാര്‍ക്കുമൊക്കെ പഴങ്കഥകളായി. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ത്തത് ഇടതുഭരണമാണ്. ഇന്ന് കേരളത്തില്‍ ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമില്ല.

പ്ലസ്ടു, സ്വാശ്രയവിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, സ്വകാര്യ സര്‍വകലാശാലകള്‍, വിദേശ സര്‍വകലാശാലകളുമായി സഹകരണം തുടങ്ങിയ യുഡിഎഫിന്റെ കാലോചിതമായ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും സിപിഎം തുരങ്കം വെച്ചു. സ്വാശ്രയകോളജ് വിരുദ്ധ സമരമാണ് കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവയ്പില്‍ അവസാനിച്ചത്. അതില്‍ 5 ഡിവൈഎഫ്‌ഐക്കാരെയാണ് കുരുതി കൊടുത്തത്. അന്നു വെടിയേറ്റ പുഷ്പന്‍ ഇപ്പോഴും ശയ്യാവലംബനാണ്. പുഷ്പന് ഇടതുസര്‍ക്കാര്‍ പെന്‍ഷനും അനുവദിച്ചു.

ഉന്നതവിദ്യാഭ്യാസ രംഗത്തു വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോവളത്ത് സംഘടിപ്പിച്ച അക്കാദമിക് സംഗമത്തില്‍ വച്ച് അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ ഗുണ്ടകള്‍ അടിച്ചുവീഴ്ത്തിയതും എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതും കേരളം മറന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മാത്രമാണ്. അതും സിപിഎമ്മിന്റെ അതിശക്തമായ പ്രക്ഷോഭത്തെ മറികടന്ന്. എന്നാല്‍ ഈ നയങ്ങളുടെയെല്ലാം ഉപയോക്താവും പ്രയോക്താവുമായി പിന്നീട് സിപിഎം മാറി. ഇന്ന് സിപിഎമ്മിന് നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അതില്‍നിന്നുള്ള ലാഭം ഊറ്റിക്കുടിച്ച് അട്ടയെപ്പോല അവര്‍ ചീര്‍ത്തിരിക്കുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉള്‍പ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് സിപിഎം ചര്‍ച്ച ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ തീരുമാനം എടുക്കുന്നതിനു മുമ്പ് കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബത്തോടും പുഷ്പനോടും ടിപി ശ്രീനിവാസനോടും സിപിഎം എന്തുപറയും? കേരളത്തിലെ ലക്ഷക്കണക്കിനു കുട്ടികളെ വിദേശത്തേക്ക് ഓടിച്ചുവിട്ടതിന് എന്തു സമാധാനം പറയും? തൊഴില്‍ ശാലകള്‍ പൂട്ടിക്കുകയും സ്ഥാപനങ്ങളുടെ മുന്നില്‍ കൊടികുത്തകയും ചെയ്ത സിപിഎം നയംമൂലം കേരളം വിട്ടോടേണ്ടി വന്ന ലക്ഷക്കണക്കിനു യുവാക്കളോട് എന്തു പറയും? സിപിഎമ്മിന്റെ പുതിയ നയവ്യതിയാനത്തെ തുടര്‍ന്ന് ഉയരാന്‍ ഇടയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് കേരളം മറുപടി പ്രതീക്ഷിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *