വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പി

Spread the love

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പി.കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെഎഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകള്‍ക്ക് മുന്നിലും പൊതുസ്ഥലങ്ങളിലും പാചകവാതക സിലണ്ടറുകള്‍,വാഹനങ്ങള്‍ എന്നിവയ്ക്ക് മുകളില്‍ മാലചാര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.വിലക്കയറ്റ മുക്തഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ ഏപ്രില്‍ 4ന് ഡിസിസികളുടെ നേതൃത്വത്തിലും 7ന് കെപിസിസിയുടെ നേതൃത്വത്തിലും ധര്‍ണ്ണയും മാര്‍ച്ചും സംഘടിപ്പിക്കും.

കണ്ണൂരില്‍ നടന്ന പ്രതിഷേധത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കുടുംബസമേതം പങ്കെടുത്തു. ഇന്ധന-പാചകവാതകങ്ങളുടെ തുടര്‍ച്ചയായ വിലവര്‍ധനവ് ജനജീവതം ദുരിതത്തിലാക്കിയെന്ന് കെ.സുധാകരന്‍ പറഞ്ഞു. സമഗ്രമേഖലയിലും വിലവര്‍ധനവ് ബാധിച്ചു. അവശ്യസാധാനങ്ങള്‍ക്കും നിര്‍മ്മാണ സാമഗ്രികള്‍ക്കും വിലകുത്തനെ ഉയര്‍ന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ധനനികുതിയിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികവരുമാനം.

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയ ശേഷം അടിക്കടി വിലവര്‍ധിപ്പിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധിക്കുമ്പോള്‍ കേരളസര്‍ക്കാരിനും അധികവരുമാനം ലഭിക്കുന്നു. ഓരോ വര്‍ഷവും 5000 കോടിക്ക് മുകളിലാണ് കേരളസര്‍ക്കാരിന്റെ പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം. എന്നാല്‍ ഒരു രൂപയുടെ ഇന്ധന നികുതിപോലും കുറയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ സിപിഎമ്മിന് ധാര്‍മിക അവകാശമില്ല.ഉപഭോകൃത സംസ്ഥാനമായ കേരളത്തെ വിലവര്‍ധനവ് വലയക്കുമ്പോഴാണ് ഇരുട്ടിപോലെ സംസ്ഥാന സര്‍ക്കാര്‍ ബസ്-ഓട്ടോ-ടാക്‌സി ചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ചത്.ബസ് മിനിമം ചാര്‍ജ്ജ് അഞ്ചുകിലോമീറ്റര്‍ ആയിരുന്നത് രണ്ടര കിലോമീറ്ററായി പുനഃക്രമീകരിച്ചത് കടുംകൈയാണ്. നിരക്ക് വര്‍ധനവ് സംബന്ധിച്ച് നിരവധി അപാകതളുണ്ട്.ഇതിനുപുറമെ വൈദ്യുതചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള അണിയറ നീക്കം സജീവമായി നടക്കുന്നുയെന്നും സുധാകരന്‍ പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള നികുതി കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ എട്ടുവര്‍ഷം കൊണ്ട് 26 ലക്ഷം കോടിയാണ് ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. പാചകവാതക ഇന്ധനവില വര്‍ധനവ് ജനത്തെ വീര്‍പ്പ് മുട്ടിക്കുകയാണ്. വരുമാനം കണ്ടെത്താനുള്ള ഉപാധിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെ കാണുന്നു. ഇന്ത്യയില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്ന നേപ്പാള്‍ ഇന്ത്യയിലെക്കാള്‍ പാതിവിലക്കാണ് അവിടെ വില്‍ക്കുന്നത്. നികുതിക്കൊള്ള ഇല്ലാത്തതിനാണ് നേപ്പാളില്‍ പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്ക് വിലക്കുറവ്. വര്‍ധിപ്പിച്ച ഇന്ധനവിലയുടെ അധികനികുതി വേണ്ടെന്ന് വെയ്ച്ച് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കാനുള്ള നടപടി കേരള സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കെപിസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധ സമരത്തില്‍ ടി.യു.രാധാകൃഷ്ണന്‍,എന്‍ ശക്തന്‍, വി.പ്രതാപചന്ദ്രന്‍,ജി.എസ്.ബാബു,ജി.സുബോധന്‍,പഴകുളം മധു,കെപി ശ്രീകുമാര്‍,എംഎം നസീര്‍,മണക്കാട് സുരേഷ്, ശരത്ചന്ദ്ര പ്രസാദ്,പന്തളം സുധാകരന്‍,കെ.മോഹന്‍കുമാര്‍,ആര്‍.വത്സലന്‍,പുനലൂര്‍ മധു,ആറ്റിപ്ര അനില്‍,വിനോദ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നന്ദാവനത്ത് സംഘടിപ്പിച്ച പ്രതിഷേധസമരം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.ഇന്ധനവില വര്‍ധനവിലൂടെ അധികമായി കിട്ടിയ നികുതിയുടെ 25 ശതമാനം കെ.എസ്.ആര്‍.ടിസി, സ്വകാര്യ ബസ്സുകള്‍,മത്സ്യത്തൊഴിലാളികള്‍, ഓട്ടോ,ടാക്‌സി തൊഴിലാളികള്‍ എന്നിവര്‍ക്ക് സബ്‌സിഡിയായി നല്‍കിയിരുന്നെങ്കില്‍ ചാര്‍ജ്ജ് വര്‍ധനവ് ഒഴിവാക്കാമായിരുന്നെന്ന് വിഡി സതീശന്‍ പറഞ്ഞു.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ കാര്‍ഗോഡ് നിലേശ്വരത്ത് നടന്ന പ്രതിഷേധത്തിലും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *