ബാബു സ്റ്റീഫൻ ഫൊക്കാനയുടെ പുതിയ പ്രസിഡണ്ട്;ഇനി പ്രൊഫഷണലിസത്തിന്റെ യുഗം- ഫ്രാൻസിസ് തടത്തിൽ

Spread the love

ഒർലാണ്ടോ: ആവേശകരമായ മത്സരത്തിൽ ഫൊക്കാന പ്രസിഡന്റായി ഡോ. ബാബു സ്റ്റീഫൻ വിജയിച്ചു. ആകെ പോൾ ചെയ്ത 284 വോട്ടിൽ 202 വോട്ടുകൾ നേടിയ ഡോ. ബാബു സ്റ്റീഫന് എതിരാളി ലീല മാരേട്ടിനെക്കാൾ 120 വോട്ടിന്റെ വൻ ഭൂരിപക്ഷമുണ്ട്ത്. ലീലയ്ക്ക് 82 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

അതേസമയം എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി ഷാജി വർഗീസിന് 191 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷമാണ് ലഭിച്ചത്. എതിരാളി ഫിലിപ്പ് ജോർജിന് 38 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ന്യൂയോർക്കിൽ നിന്നുള്ള ഫിലിപ്പ് ജോർജ് കൺവെൻഷനിൽ പങ്കെടുക്കുക പോലും ചെയ്യാതെയാണ് 38 വോട്ടുകൾ നേടിയതെന്നത് ഏറെ കൗതുകമായി മാറി.

ട്രസ്റ്റീ ബോർഡിൽ രണ്ടു സ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കാനഡയിൽ നിന്നുള്ള ജോജി തോമസിനാണ് ഏറ്റവുമ കൂടുതൽ വോട്ടുകൾ. ഫ്‌ലോറിഡയിൽ നിന്നുള്ള സണ്ണി മറ്റമനയാണ് 143 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയത്. ചിക്കാഗോയിൽ നിന്നുള്ള ടോമി അമ്പേനാട്ട് 123 വോട്ടുകളോടെ മൂന്നാം സ്ഥാനത്തും ഹൂസ്റ്റണിൽ നിന്ന് എറിക്ക് മാത്യു 97 വോട്ടുകളോടെ നാലാം സ്ഥാനത്തുമെത്തി. ഇവരിൽ ഒന്നാം സ്ഥാനം നേടിയ ജോജി തോമസും രണ്ടാം സ്ഥാനം നേടിയ സണ്ണി മറ്റമനയുമായിരിക്കും ട്രസ്റ്റി ബോർഡിൽ ഒഴുവു വന്ന സ്ഥാനങ്ങളിലേക്ക് പോകുന്നത്.

ഇന്നു രാവിലെ 9 നു നടന്ന ജനറൽ ബോഡി യോഗത്തിനു ശേഷമാണു വോട്ടെടുപ്പ് ആരംഭിച്ചത്. പല റീജിയണുകൾക്കുവേണ്ടി നാലു ബൂത്തുകൾ ക്രമീകരിച്ചായിരുന്നു വോട്ടെടുപ്പ് നടത്തിയത്. ഉച്ചയോടു കൂടി വോട്ടെടുപ്പ് അവസാനിച്ചയുടൻ വോട്ടെണ്ണൽ തുടങ്ങി. തുടക്കം മുതൽ തന്നെ ഡോ. ബാബു സ്റ്റീഫൻ വൻ ലീഡ് നിലനിർത്തിയപ്പോൾ മുതൽ വാഷിംഗ്‌ടൺ ഡി സി യിൽ നിന്നുള്ള യുവ നേതാക്കളും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും വിജയാഘോഷത്തിനു തുടക്കം കുറിച്ചിരുന്നു.

അതേസമയം, വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തികൾ ടോമി അമ്പേനാട്ട് നല്ല ലീഡ് നിലനിർത്തിയതായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ അദ്ദേഹത്തിന്റെ ലീഡ് കുറയുകയായിരുന്നു.

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിന്റെ സാന്നിധ്യത്തിൽ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കമ്മിറ്റി അംഗവും ട്രസ്റ്റി ബോർഡ് സെക്രെട്ടറിയുമായ സജി എം. പോത്തൻ എന്നിവർ ചേർന്നാണ് തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്തിയത്.

അതേസമയം, തലേ ദിവസം നടന്ന ഒരു അനൗദ്യോഗിക ചർച്ചയിൽ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ ഒരു ഒത്തുതീർപ്പു ഫോർമുല ഉണ്ടാക്കിയതായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അടുത്ത കൺവെൻഷൻ ന്യൂയോർക്കിലും അതിന്റെ ചെയർപേഴ്സൺ ആയി ലീലയെ നിയമിച്ചാൽ ലീല മത്സര രംഗത്തു നിന്നു പിന്മാറും എന്നായിരുന്നു ഇടനാഴികയിലെ സംസാരം. എന്നാൽ ജനറൽ ബോഡിയിൽ ആ നിർദേശത്തിനു പകരം മത്സരമാണെന്ന പ്രഖ്യാപനമാണ് ഇരു സ്ഥാനാർഥികളിൽ നിന്നുമുണ്ടായത്.

ബാബു സ്റ്റീഫന്റെ വിജയം ജയ് വിളികളോടെയാണ് അദ്ദേഹത്തിന്റെ അനുചരർ എതിരേറ്റത്. ഫൊക്കാനക്ക് പുതിയ രൂപ ഭാവങ്ങൾ നല്കാൻ കെല്പുള്ള ഡോ. ബാബു സ്റ്റീഫന്റെ വിജയം പരക്കെ സ്വാഗതം ചെയ്യപ്പെട്ടൂ. അദ്ദേഹത്തെ അനുമോദിക്കാനും വിജയാശംസ നേടാനും നേതാക്കന്മാർ തിക്കും തിരക്കും കൂട്ടുന്നതും കാണാമായിരുന്നു.

വാഷിംഗ്ടൺ ഡിസി യിൽ അറിയപ്പെടുന്നു വൻകിട വിസിനസ്സുകാരനും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമാണ് ഡോ. ബാബു സ്റ്റീഫൻ. അടുത്ത സമ്മേളനം 2024 ൽ വാഷിംഗ്ടൺ ഡിസി യിലായിരിക്കും നടത്തുക. നിലവിൽ ഫൊക്കാനയുടെ വാഷിംഗ്‌ടൺ ഡി.സി. റീജിയന്റെ ചുമതലയുള്ള റീജിയണൽ വൈസ് പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം.

വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പട്ട ഷാജി വർഗീസ് ഫൊക്കാനയുടെ മുൻ ട്രഷററും നിലവിൽ ന്യൂജേഴ്‌സി റീജിയണൽ ആർ.വി.പിയുമാണ്. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ സ്ഥാപക നേതാവും നിലവിൽ ട്രസ്റ്റി ബോർഡ് ചെയർമാനുമാണ്.

ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പട്ട രണ്ടുപേരിൽ ഒരാളായ ജോജി തോമസ് അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയും രണ്ടാമതായി വന്ന ഫൊക്കാന സണ്ണി മറ്റമന ഫൊക്കാനയുടെ നിലവിലുള്ള ട്രഷററും ആണ്.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള മറ്റു സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ എല്ലാവരുംവിജയിച്ചു. സെക്രെട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട ഡോ. കല ഷഹി നിലവിൽ ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർപേഴ്സൺ ആണ്. ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട ബിജു കൊട്ടരക്കരയും നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയാണ്. ഫൊക്കാന കൺവെൻഷൻ ചെയർമാൻ ആയ ചാക്കോ കുര്യൻ ആണ് വൈസ് പ്രസിഡണ്ട്. ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോയി ചാക്കപ്പൻ ആണ് അസോസിയേറ്റ് സെക്രട്ടറിയായി തെരെഞ്ഞടുക്കപ്പെട്ടത്.

ഇപ്പോഴത്തെ അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്ഗീസ് ആണ് അസോസിയേറ്റ് ട്രഷറർ. അഡിഷണൽ അസോസിയേറ്റ് സെക്രട്ടറിയായി ചിക്കാഗോയിൽ നിന്നുള്ള ജോർജ് പണിക്കരും അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയി കണക്ടിക്കട്ടിൽ നിന്നുള്ള സോണി അമ്പൂക്കനും എതിരില്ലാത്ത തെരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോയിൽ നിന്നുള്ള ഡോ. ബ്രിജിത്ത് ജോർജ് ആണ് വിമൻസ് ഫോറം ചെയർപേഴ്സൺ.

Author