കേരളോത്സവങ്ങൾ വിജയിപ്പിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം

Spread the love

കേരളോത്സവം വിപുലമായി നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. യുവജനകാര്യ വകുപ്പും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിമൂലം തടസപ്പെട്ട കേരളോത്സവങ്ങൾ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. കേരളോത്സവം നടത്താനാവശ്യമായ തുക ചെലവഴിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.ഗ്രാമ-നഗരസഭകളിൽ കേരളോത്സവ സംഘാടനം പൂർണമായും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ ആവശ്യമായ തുക വിനിയോഗിക്കാം. പഞ്ചായത്തുകൾക്ക് ഒന്നരലക്ഷം രൂപ വരെയും മുൻസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷം രൂപ വരെയും കോർപറേഷനുകൾക്ക് രണ്ടരലക്ഷം രൂപവരെയും ചിലവഴിക്കാൻ അനുവാദമുണ്ട്. ബ്ലോക്ക്-ജില്ലാ തലത്തിൽ സംഘാടനം തദ്ദേശ സ്ഥാപനങ്ങളും യുവജനക്ഷേമ ബോർഡുമായി ചേർന്നാണ്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നരലക്ഷം രൂപവരെയും ജില്ലാ പഞ്ചായത്തുകൾക്ക് നാല് ലക്ഷം രൂപ വരെയും കേരളോത്സവങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. യുവജനക്ഷേമ ബോർഡിന്റെ സാമ്പത്തികസഹായവും ലഭിക്കും. സംസ്ഥാനതല കേരളോത്സവം സംഘടിപ്പിക്കുന്നത് യുവജനക്ഷേമ ബോർഡാണ്.

Author