അത്യാധുനിക രോഗനിര്‍ണ്ണയ സംവിധാനവുമായി ജില്ലാ മൃഗാശുപത്രി; ഹൈടെക് ലബോറട്ടറി യാഥാർത്ഥ്യമായി

Spread the love

വയനാട്: മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനത്തെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുക, ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ജന്തുജന്യ രോഗ നിര്‍ണ്ണയ സംവിധാനം ശക്തിപ്പെടുത്തി വയനാട് ജില്ലാ പഞ്ചായത്ത്. ജില്ലാ മൃഗാശുപത്രി ലബോറട്ടറിയാണ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നൂതന രോഗനിര്‍ണ്ണയ ഉപരണങ്ങളോടെ ഹൈടെക്കാക്കി.ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ മൃഗാശുപത്രി ലബോറട്ടറിയില്‍ ഓട്ടോമാറ്റിക് ആര്‍ എന്‍ എ എക്‌സ്ട്രാക്ടര്‍, ആര്‍ ടി പി സി ആര്‍, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ ഡിജിറ്റല്‍ എക്സറേ മെഷീന്‍, ബയോ സേഫ്റ്റി കാബ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചത്.ഓട്ടോമാറ്റിക് ആര്‍ എന്‍ എ എക്‌സ്ട്രാക്ടര്‍ 36 ലക്ഷം, ആര്‍ ടി പി സി ആര്‍ മെഷീന്‍ 15 ലക്ഷം, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ 18 ലക്ഷം, ഡിജിറ്റല്‍ എക്സറേ മെഷീന്‍ 18 ലക്ഷം, ബയോ സേഫ്റ്റി കാബ് 5.25, ചുറ്റുമതിൽ 15 ലക്ഷം എന്നിങ്ങനെ ആകെ1.07 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്.ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹൈടെക് ലബോറട്ടറി മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തു ന്നതിനായി എല്ലാ ബ്ലോക്കുകളിലും മൃഗ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തിൽ നടപ്പാക്കിയ ടെലിവെറ്റിറിനറി യൂണിറ്റ് സംവിധാനവും വ്യാപിപ്പിക്കും. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.ചടങ്ങിൽ ആശുപത്രി ചുറ്റുമതിലിന്റെ പ്രവർത്തി ഉദ്ഘടനവും ആഫ്രിക്കൻ പന്നിപ്പനി മൂലം ഉന്മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥർക്കുള്ള ധനസഹായ വിതരണം മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. പൂതാടി ഗ്രാമ പഞ്ചായത്തിലെ പന്നി കർഷകരായ ഇ.ടി തോമസ് , പി.ടി ഗിരീഷ് എന്നിവർക്കാണ് നഷ്ട പരിഹാര തുക നൽകിയത്.

Author