വിമർശനാത്മക സംവാദത്തിനു ക്ഷണിച്ച് വില്യം കെൻട്രിഡ്ജ്

Spread the love

കൊച്ചി: ബിനാലെയിലെ ക്ഷണിക്കപ്പെട്ട കലാപ്രദർശനത്തിൽ വിഖ്യാത ദക്ഷിണാഫ്രിക്കൻ കലാകാരൻ വില്യം കെൻട്രിഡ്ജ് ഒരുക്കിയ പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) അധിനിവേശ രാജ്യങ്ങളിലെ ജീവിതത്തോടും സംസ്‌കാരത്തോടും വിമർശനാത്മക സംവാദത്തിനു കലാസ്വാദകരെ ക്ഷണിക്കുന്നു.

കലാകാരൻ എന്ന നിലയ്ക്ക് തനിക്ക് തന്റേതായ കാഴ്‌ചപ്പാടും നിലപാടുമുണ്ട്. അവയോട് ആസ്വാദകർക്ക് യോജിക്കാം യോജിക്കാതിരിക്കാം. പക്ഷെ സംവാദത്തിന് ഇടമുണ്ടെന്ന് വ്യക്തമാക്കുന്ന കെൻട്രിഡ്ജിന്റെ  ‘ഓ റ്റു ബിലീവ് ഇൻ എ ബെറ്റർ വേൾഡ്’ എന്ന പ്രതിഷ്ഠാപനം മട്ടാഞ്ചേരി ടികെഎം വെയർഹൗസിലാണ് പ്രദർശിപ്പിക്കുന്നത്.

പ്രകടനാത്മക കലയുടെയും ചലച്ചിത്രത്തിന്റെയും സാധ്യതകൾ ആധാരമാക്കിയ പ്രതിഷ്ഠാപനം പേര് സാർത്ഥകമാക്കിക്കൊണ്ട് ഉട്ടോപ്യ എന്ന ആശയത്തെയും അത് സാക്ഷാത്കരിക്കാൻ നടത്തുന്ന വ്യർത്ഥ കഷ്ടപ്പാടുകളെയും ധ്വനിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കല – സാഹിത്യ പ്രവർത്തകർക്ക് നേരിടേണ്ടി വന്ന ഞെരുക്കങ്ങളും അരികുവത്കരണവും അടിച്ചമർത്തലും മറ്റെവിടെയും സമകാലത്ത് പ്രസക്തമാമെന്ന് ആനിമേറ്റർ, ചലച്ചിത്ര സംവിധായകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായ കെൻട്രിഡ്ജ് അഭിപ്രായപ്പെടുന്നു.

സർഗാത്മക നിർമ്മിതിയുടെ കലാപരീക്ഷണങ്ങളിൽ തത്പരനായ താൻ ചലച്ചിത്രമൊരുക്കാൻ  നിരന്തരം പുതുവഴികഴികളാണ് തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നിത തിയേറ്റർ,പാവകളി, സ്റ്റോപ്പ് ഫ്രെയിം ആനിമേഷൻ, കൊളാഷ്, ചിത്രകമ്പളം തുടങ്ങിയ സങ്കേതങ്ങൾ കലാവതരണത്തിന് ഉപയോഗിക്കുന്നു.

ബഹുമുഖ പ്രതിഭയ്ക്ക് അംഗീകാരമായി പ്രിൻസസ് ഓഫ് ഓസ്ട്രിയാസ് കലാപുരസ്‌കാരം ഉൾപ്പെടെ അന്തരാഷ്ട്ര ബഹുമതികൾ വില്യം കെൻട്രിഡ്ജ് എന്ന 67കാരനെ  തേടിയെത്തിയിട്ടുണ്ട്. ഫോർട്ടുകൊച്ചി കൊച്ചിൻ ക്ലബ്ബിൽ വില്യം കെൻട്രിഡ്ജിന്റെ ‘ഉർസൊണേറ്റ്’ മൾട്ടിമീഡിയ അവതരണവും നടന്നു. നടനും സംവിധായകനും എന്ന നിലകളിൽ അദ്ദേഹത്തിന്റെ വൈഭവം പ്രകടമാക്കുന്നതായി ഉർസൊണേറ്റ്.

ഫോട്ടോ 1 TO 2 വില്യം കെന്‍ട്രിച്ച് സ്റ്റുഡന്‍സ് ബിനാലെയിലെ കലാസൃഷ്ടികള്‍ കാണുന്നു.
Report :  ATHIRA V AUGUSTINE

Author