ആർപ്പൂക്കരയിലും വെച്ചൂരും നീണ്ടൂരും പക്ഷിപ്പനി സ്ഥിരീകരിച്ചു

Spread the love

7400 പക്ഷികളെ ദയാവധം ചെയ്യും
15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ മുട്ട, ഇറച്ചി വിൽപന മൂന്നുദിവസത്തേക്ക് നിരോധിച്ചുകോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏഴായിരത്തി നാനൂറോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കും. വൈക്കം, കോട്ടയം, ഏറ്റുമാനൂർ എന്നീ നഗരസഭകൾ, വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടിവി പുരം, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിൽപനയും കടത്തലും (ഡിസംബർ 23 മുതൽ) മൂന്നുദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
രോഗബാധയേറ്റ മൂന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം. മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ, പോലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

Author