മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് സ്കൂൾ കലോത്സവം – മുഖ്യമന്ത്രി

Spread the love

മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി നവീകരിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹ്യ വിമർശനത്തിന്റെയും നവീകരണത്തിന്റെയും ചാല് കീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്‌കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണ്. ഈ പ്രത്യേകത കൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം മാറിയത്.

കുട്ടികളുടെ സർഗ്ഗ വാസനകൾ അവതരിപ്പിക്കുമ്പോൾ ആ പ്രകടനങ്ങളിൽ സന്തോഷിക്കാൻ എല്ലാവർക്കും സാധിക്കണം. കേരളത്തിന്റെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളുടെ പരിഛേദമായിരിക്കും കലോത്സവ വേദിയിൽ കാണാൻ ശ്രദ്ധിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗോത്രകലകൾ അടക്കമുള്ളവയെ കലോത്സവത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കലാവാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. കാലത്തിനനുസരിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യത്തെയും കലയെയും പ്രോത്സാഹിപ്പിക്കുന്ന നാടാണ് കോഴിക്കോട്. ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും അതീതമായി എല്ലാവിഭാഗം ആളുകളെയും അണി നിരത്താൻ കലോത്സവത്തിലൂടെ സാധിക്കും. ഒരു ഉത്സവത്തിൽ പങ്കെടുക്കുന്ന പ്രതീതിയോടെ എല്ലാവരും ഈ കലാമേളയിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.കെ രമ, കെ എം സച്ചിൻ ദേവ്, ഇ.കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സിനിമാ താരം ആശ ശരത്ത് പ്രത്യേക ക്ഷണി താവായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ നന്ദിയും പറഞ്ഞു.

 

Author