ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപിച്ചു

Spread the love

1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ഈ നിയമസഭ സെഷനില്‍ തന്നെ കൊണ്ടുവരാനും ഇടുക്കിയിലെ കുടിയേറ്റ മേഖലയിലെ ഇതുവരെയുള്ള നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുമുള്ള ചരിത്രപരമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരസഹകരണ സംഘങ്ങളുടെയും നേതൃത്വത്തില്‍ രാജമുടി ക്രിസ്തുരാജ് പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
62 വര്‍ഷമായി നിലനിന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലയുടെ വികസനത്തിന് ആക്കം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ഓരോന്നോരോന്നായി പരിഹരിക്കപ്പെടാന്‍ പോവുകയാണ്. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ നിയമസഭയില്‍ ബില്ല് വരുന്ന സമയത്ത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ബഫര്‍സോണുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് സുപ്രീംകോടതി ചോദിച്ചത്. ദേശീയ ഉദ്യാനങ്ങളോട് ചേര്‍ന്ന ഒരു കിലോമീറ്ററിനുള്ളില്‍ ഖനനം നടക്കുന്നുണ്ടോ, വന്യജീവികള്‍ക്ക് നാശനഷ്ടമുണ്ടാവുന്നുണ്ടോ, ജൈവസമ്പത്തിന് തകര്‍ച്ചയുണ്ടോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഈ മൂന്ന് വിഷയങ്ങളും കേരളത്തെ ബാധിക്കുന്നതല്ല. ഇവിടെ ഒരിടത്തും ഒരു കിലോമീറ്ററിനുള്ളില്‍ ഖനനം നടക്കുന്നില്ല. വന്യജീവികളെ വനത്തില്‍കയറി നശിപ്പിക്കുന്നില്ല, വന്യജീവികള്‍ പുറത്തോട്ട് ഇറങ്ങുന്ന വിഷയമേ ഇവിടുള്ളൂ. ജൈവസമ്പത്തിനും നാശം സംഭവിക്കുന്നില്ല. ദേശീയ ശരാശരിയേക്കാള്‍ വനമുള്ള സംസ്ഥാനമാണ് കേരളം. സുപ്രീംകോടതിയുടെ ഈ ഉദ്ദേശലക്ഷ്യങ്ങള്‍ വെച്ചുനോക്കൂമ്പോള്‍ പോലും ബഫര്‍സോണ്‍ വിഷയം കേരളത്തിന് ബാധകമല്ലെങ്കിലും സംസ്ഥാനത്തെ ഒരാളുടെയും ജീവിതത്തിന് തടസ്സം ഉണ്ടാവരുത് എന്ന ഉത്തമബോധ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം കൂടി തീരുമാനമെടുത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചുപോരുന്നത്. കൂടുതല്‍ വേഗത്തിലും കൂടുതല്‍ നല്ല നിലയിലും നാടിന്റെ വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്-മന്ത്രി പറഞ്ഞു.

Author