കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധം:ആരോഗ്യ മന്ത്രി

Spread the love

ശുചിത്വം ഉറപ്പാക്കാൻ ഒരാൾക്ക് സൂപ്പർവൈസർ ചുമതല നൽകണം

*പൊതുജനങ്ങൾക്കുള്ള മൊബൈൽ ആപ്പ് ഈ മാസം ലോഞ്ച് ചെയ്യും

സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാൻ തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പൂർണ പിന്തുണ നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരിക്കൽ ലൈസൻസ് നൽകിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതാണ്. ലൈസൻസ് സസ്പെന്റ് ചെയ്താൽ പോരായ്മകൾ പരിഹരിച്ച് കമ്മീഷണറായിരിക്കും വീണ്ടും അനുമതി നൽകുന്നത്. ഭക്ഷണം പാഴ്സൽ കൊടുക്കുമ്പോൾ നൽകുന്ന സയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കാൻ സ്ഥാപനത്തിലുള്ള ഒരാൾക്ക് സൂപ്പർവൈസർ ചുമതല നൽകണം.

Author