ജി-20 ഉച്ചകോടിയുടെ പ്രഥമ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം ഇന്ന് (18 ജനുവരി) മുതൽ കോവളത്ത്

Spread the love

ഇന്ത്യ അധ്യക്ഷ പദവി അലങ്കരിക്കുന്ന ജി-20 ഉച്ചകോടിയുടെ ആരോഗ്യ വർക്കിംഗ് യോഗങ്ങളിൽ ആദ്യത്തേത് ഇന്നു (ജനുവരി 18) മുതൽ 20 വരെ കോവളം ഹോട്ടൽ ലീലയിൽ നടക്കും. മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ എങ്ങിനെ സുസ്ഥിരമായ ആരോഗ്യ സുരക്ഷാ കവചം നിർമ്മിക്കാം എന്നതും അതുവഴി വിവിധ മേഖലകളിലെ, പ്രത്യേകിച്ചും സാമ്പത്തിക രംഗത്തെ സുസ്ഥിര വളർച്ച ഉറപ്പുവരുത്താം എന്നതുമാണ് ആരോഗ്യ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. ഒപ്പം ഉത്തരദേശത്തെ രാഷ്ട്രങ്ങളുടെ മുഖ്യ നേതൃസ്ഥാനവും ഉച്ചകോടിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. കൂടാതെ രാജ്യത്തിന്റെ സവിശേഷതയായ അതിന്റെ വിവിധത ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും അവസരം പ്രയോജനപ്പെടുത്തും.

പ്രധാനമായും മൂന്ന് മേഖലകൾക്ക് ഊന്നൽ നൽകിയായിരിക്കും കോവളത്തെ യോഗമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ അടിയന്തരാവസ്ഥകളെ എങ്ങനെ നേരത്തെ പ്രതിരോധിക്കാം, അത് നേരിടാനുള്ള തയാറെടുപ്പുകളും സംഭവിച്ചുകഴിഞ്ഞാലുള്ള പ്രതികരണങ്ങളും എന്നതാണ് ആദ്യത്തെ മേഖല. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മറ്റും എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്നതാണ് രണ്ടാമത്തേത്. മൂന്നാമത് ഇ-ആരോഗ്യ മേഖലയിലെ നൂതന സംരംഭങ്ങളെക്കുറിച്ചും അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്ന വഴികൾ സ്വരൂപിച്ച എടുക്കുക എന്നതുമാണ്.

ആരോഗ്യ വർക്കിംഗ് ഗ്രൂപ്പിന്റെ രണ്ടാമത്തെ യോഗം ഏപ്രിൽ 17 മുതൽ 19 വരെ ഗോവയിലും മൂന്നാമത്തേത് ജൂൺ 4 മുതൽ 6 വരെ ഹൈദരാബാദിലും അവസാനത്തേത് ഓഗസ്റ്റ് 17 മുതൽ 19 വരെ ഗുജറാത്തിലെ ഗാന്ധിനഗറിലും നടക്കും.

കോവളത്തെ യോഗ ത്തോടനുബന്ധിച്ച് ‘മെഡിക്കൽ വാല്യൂ ട്രാവൽ’ എന്ന, ഫീൽഡ് ട്രിപ്പ് ഉൾപ്പെടെയുള്ള പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഹോട്ടൽ ഓ ബൈ താമരയിൽ വ്യാഴാഴ്ച ആണ് ഈ പരിപാടി.

ജി-20 രാഷ്ട്രങ്ങളിലെ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ യോഗം ചർച്ച ചെയ്യുമെന്നും കേരളത്തിന്റെ ആയുർവേദം ഉൾപ്പെടെ ഇന്ത്യയുടെ പാരമ്പരാഗത ആരോഗ്യ ശീലങ്ങളും ചികിത്സാരീതികളും ഔഷധ ക്രമങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുമെന്നും അഗർവാൾ വ്യക്തമാക്കി. മറ്റു എല്ലാ മേഖലകളേയും വലിയതോതിൽ സ്വാധീനിക്കുന്നതിനാൽ ആരോഗ്യരംഗം സംബന്ധിച്ച വർക്കിംഗ് ഗ്രൂപ്പ് യോഗം സുപ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Author