കേരള മാരിടൈം ബോർഡ് ആധുനികവൽക്കരിക്കും: മന്ത്രി

Spread the love

മാരിടൈം ബോർഡ് ആധുനീകരിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഉദ്യോഗസ്ഥ തലത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഗവൺമെന്റ് അതീവ ശ്രദ്ധ നൽകുന്നുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പൈപ്പിൻ മൂട്ടിൽ കേരള മാരിടൈം ബോർഡിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന മാരിടൈം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ തുടക്കം എന്ന നിലയിൽ പരിചയ സമ്പന്നരായ കമ്മിറ്റികൾ രൂപീകരിക്കുകയും പുതിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. 17 മൈനർ പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ വികസനം ലക്ഷ്യമാക്കിയാകണം ബോർഡിന്റെ പ്രവർത്തനങ്ങൾ. സാഗർമാല പദ്ധതിയിലുൾപ്പെടുത്തി കേന്ദ്ര പദ്ധതികളുമായി സഹകരിച്ച് തുറമുഖ വികസനം സാധ്യമാക്കാൻ പരമാവധി ശ്രമിക്കും.

റോഡ് ഗതാഗതത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി ചരക്ക് നീക്കം പൂർണമായും കടലിലൂടെയാക്കാൻ നമുക്ക് സാധിക്കണം. വിഴിഞ്ഞം തുറമുഖം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റത്തിന് കാരണമാകും. ചെറു തുറമുഖങ്ങളിലുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഗവൺമെന്റ് മുന്നോട്ട് പോവുകയാണെന്നും തീരമേഖലയിലെ സാധ്യതകൾ സുതാര്യതയോടെയും വിശ്വാസതയടെയും മുന്നോട്ട് പോകുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് മാരി ടൈം ബോർഡിന്റെ ആധുനിക സാങ്കേതിക വിദ്യകളുള്ള പുതിയ ഓഫീസെന്നും മന്ത്രി പറഞ്ഞു. മാരി ടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള സ്വാഗതം ആശംസിച്ച ചടങ്ങിൽ തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു അദ്ധ്യക്ഷത വഹിച്ചു.നിയമവകുപ്പ് സെക്രട്ടറി വി ഹരിനായർ, സി ഇ ഒ സലിം കുമാർ, ബോർഡ് അംഗങ്ങളായ എൻ പി ഷിബു , സുനിൽ ഹരീന്ദ്രൻ ,വി സി മധു എന്നിവർ സംബന്ധിച്ചു.

Author