കേബിളുകള്‍ നിയമവിധേയമാക്കണം; ഓടകള്‍ മൂടണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടി

Spread the love

പൊതുനിരത്തുകളിലെ അലക്ഷ്യമായ കേബിള്‍ വിന്യാസം, സ്ലാബില്ലാത്ത ഓടകള്‍ എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തുടനീളം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിശ്ചയിച്ച ഉയര പരിധി പാലിക്കാതെ പ്രധാന റോഡുകളിലും ഇടറോഡുകളിലും നടപ്പാതകളിലും വിന്യസിച്ചിട്ടുള്ള കേബിളുകള്‍ രണ്ട് മാസത്തിനകം നിയമവിധേയമാക്കാന്‍ കെഎസ്ഇബി, ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ഇന്റര്‍നെറ്റ് സര്‍വീസ് സേവനദാതാക്കളും വലിച്ചിട്ടുള്ള കേബിളുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റൂട്ട് പട്രോളിംഗ് നടത്തി കണ്ടെത്തി നിയമവിധേയമാക്കുന്നതിന് നടപടി സ്വീകരിക്കണം.

രണ്ട് മാസത്തിനിന് ശേഷം ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ റോഡ് സുരക്ഷാ കമ്മീഷണറുടെ വിപുലമായ അധികാരങ്ങള്‍ ഉപയോഗിച്ചുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങും. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തിലായിരിക്കും പരിശോധന. കെഎസ്ഇബിയിലും ബിഎസ്എന്‍എല്ലിലും തങ്ങളുടെ അധികാര പരിധിയിലുള്ള സ്ഥലങ്ങളിലെ പോസ്റ്റുകളില്‍ നിയമ വിധേയമല്ലാതെയും അലക്ഷ്യമായും കേബിളുകള്‍ വിന്യസിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. കെഎസ്ഇബിയുടെ പോസ്റ്റ് വഴി കടന്നുപോകുന്ന നിയമവിരുദ്ധമായ കേബിളുകള്‍ക്ക് അതാത് സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയറായിരിക്കും നിയമ നടപടി നേരിടേണ്ടി വരിക. ബിഎസ്എന്‍എല്ലില്‍ ബന്ധപ്പെട്ട ക്ലസ്റ്ററിന്റെ ചുമതലയുള്ള ജൂനിയര്‍ ടെലികോം ഓഫീസര്‍ അല്ലെങ്കില്‍ സബ് ഡിവിഷണല്‍ എന്‍ജിനീയറായിരിക്കും നിയമ നടപടി നേരിടേണ്ടി വരിക.

നടപ്പാതകളില്‍ ഓടകളുടെ മുകളില്‍ ഇളകിക്കിടക്കുന്ന സ്ലാബുകളുടെ ജോലികളും രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റോഡില്‍ നടക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും വിധമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. പ്രധാന റോഡുകളിലും ഇടറോഡുകളിലും നടപ്പാതകള്‍ക്ക് സമീപത്തും പൈപ്പിടുന്നതിനായി എടുക്കുന്ന കുഴികള്‍ അപകട രഹിതമാണെന്ന് ഉറപ്പാക്കണം. പൊതുമരാമത്ത് വകുപ്പും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

അലക്ഷ്യമായി വിന്യസിച്ചിട്ടുള്ള കേബിളുകള്‍ മനുഷ്യജീവന് ഹാനിയുണ്ടാക്കുന്നതിന് കാരണമായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ റോഡ് സുരക്ഷാ നിയമത്തിന്റെ 304 ാം വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക. പിഴയും ജയില്‍ ശിക്ഷയുമടക്കം നേരിടേണ്ടി വരുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാകും കേസെടുക്കുക. ട്രാന്‍സ്‌ഫോര്‍മറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ ഫെന്‍സിംഗ് എല്ലായിടത്തും ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. നിര്‍ദേശങ്ങള്‍ സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഔദ്യോഗികമായി അറിയിപ്പ് നല്‍കും.

കേബിളുകള്‍ കഴുത്തില്‍ കുരുങ്ങിയും സ്ലാബിടാത്ത ഓടകളില്‍ വീണും അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പരിഹാര നടപടികള്‍ തീരുമാനിച്ചത്.

സിവില്‍ സ്റ്റേഷന്‍ പ്ലാനിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ടിഒമാരായ ജി. അനന്തകൃഷ്ണന്‍, പി.എം. ഷബീര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍, തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്. ശ്രീജിത്ത്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, പൊതുമരാമത്ത്, ദേശീയ പാത അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കേബിള്‍ ടിവി ഓപ്പേററ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ടെലിവിഷന്‍ കേബിള്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author