മുഖ്യമന്ത്രി മൗനം വെടിയണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കണമെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

ആത്മാഭിമാനമുണ്ടെങ്കില്‍ ശിവശങ്കറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കില്‍ എന്തിനാണ് ലൈഫ് മിഷന്‍ കോഴക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ ചെലവില്‍ എതിര്‍ത്തത്. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ആവശ്യത്തിന് എന്തിനാണ് സര്‍ക്കാര്‍ തടസം നില്‍ക്കുന്നതെന്നും അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ആരാണ് ക്വട്ടേഷന്‍ നല്കിയതെന്നു ഇപ്പോള്‍ വ്യക്തമായെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.സ്വപ്ന സുരേഷിന്റെയും ആകാശ് തില്ലങ്കേരിയുടെയും വെളിപ്പെടുത്തലുകളോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി യാത്ര നടത്തുന്നതെന്നും യാത്രയുടെ പേര് പിണറായി പ്രതിരോധ യാത്രയെന്നാക്കണമെന്നും ഹസന്‍ പരിഹസിച്ചു.
സംസ്ഥാനത്ത് ഉണ്ടായ ഭീമമായ നികുതി വര്‍ദ്ധനവിനെതിരെ ഭരണകക്ഷിയിലെ ആര്‍ക്കും മിണ്ടാട്ടമില്ല. സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ദ്ധനവിന് എതിരെ യുഡിഎഫ് നടത്തിയ രാപ്പകല്‍ സമരം വിജയമായിരുന്നു എന്നും ഹസന്‍ പറഞ്ഞു.

ഫെബ്രുവരി 11 ന് കോട്ടയത്ത് നടന്ന യു.ഡി.എഫ് കര്‍ഷക സംഗമത്തോടനുബന്ധിച്ച് നടന്ന കര്‍ഷകസമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നയത്തിനെതിരെ ശക്തമായ സമരം നടത്തുമെന്ന്
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ കര്‍ഷകരുടെ അടിയന്തിരാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. കര്‍ഷകരുടെ അടിയന്തിരാവശ്യങ്ങള്‍ ഇതോടൊന്നിച്ചു നല്‍കുന്നു.

നെല്‍ കര്‍ഷകരുടെ സമരം കുട്ടനാട്ടിലും, പാലക്കാടുമാണ് സംഘടിപ്പിക്കുന്നത്. ഏലം, കുരുമുളക്, കാപ്പി, തേയില കര്‍ഷകരുടെ സമരം ഇടുക്കിയിലും, വയനാട്ടിലും, നാളികേര കര്‍ഷകരുടെ സമരം കുറ്റ്യാടിയിലും, അടയ്ക്കാ കര്‍ഷകരുടെ സമരം കാസര്‍ഗോട്ടും നടത്തും. റബ്ബര്‍ കര്‍ഷകരുടെ സമരം കോട്ടയത്താണ് സംഘടിപ്പിക്കുന്നത്. മുണ്ടക്കയത്ത് നിന്നും കോട്ടയത്ത് റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് റബ്ബര്‍ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കര്‍ഷകരുടെ അടിയന്തിരാവശ്യങ്ങള്‍
1. നാളികേരം
1. നാളികേര സംഭരണത്തിന് ഒരു കിലോ വച്ച് തേങ്ങയുടെ തറവില 42 രൂപയായി വര്‍ദ്ധിപ്പിക്കുക. ബജറ്റില്‍ 32 രൂപ ആയിരുന്നത് 34 രൂപയായി വര്‍ദ്ധിപ്പിച്ചെങ്കിലും ഉല്‍പാദന ചിലവ് പരിഗണിച്ച് 42 രൂപയാക്കണം.
2. പച്ചത്തേങ്ങാ സംഭരണം ഇപ്പോള്‍ കാര്യക്ഷമമല്ല. ഈ അവസ്ഥ പരിഹരിക്കാന്‍ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.
3. രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഉല്‍പാദനക്ഷമതയുള്ള തൈകള്‍ നടാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതി കൃഷിഭവനുകളിലൂടെ നടപ്പാക്കുക.
4. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും, അതിന്റെ പ്രവര്‍ത്തനം കേരളത്തിലെ നാളികേരകര്‍ഷകര്‍ക്ക് പ്രയോജനകരമാക്കുകയും ചെയ്യണം.
2. നെല്ല്
1. നെല്ലിന്റെ സംഭരണവില 35 രൂപയായി വര്‍ദ്ധിപ്പിക്കുക.
2. കൊയ്ത്തു കഴിഞ്ഞാലുടന്‍ തന്നെ സിവില്‍ സപ്ലൈസ് വഴി നെല്ലു സംഭരിക്കുകയും, ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകന്റെ അക്കൗണ്ടില്‍ വില നിക്ഷേപിക്കുകയും ചെയ്യുക.
3. ഹാന്‍ഡിലിങ്ങ് ചാര്‍ജ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക.
4. കാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കുക.
5. പുറം ബണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.
6. കുട്ടനാട് വികസന അതോറിട്ടി രൂപീകരിക്കുക.
7. പാലക്കാട് ജില്ലയിലെ നെല്ല് ഉല്‍പ്പാദകര്‍ക്കായി ഉല്‍പ്പാദനം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
3. റബ്ബര്‍
1. ഉത്തേജക പാക്കേജില്‍ പ്രഖ്യാപിച്ച റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിക്കണം. വില വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ സംസ്ഥാന ബജറ്റില്‍ വിലസ്ഥിരതാ ഫണ്ടില്‍ നീക്കി വച്ച 600 കോടിയില്‍ നിന്ന് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല.
2. റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവര്‍മെന്റിന്റെ നീക്കം ഉപേക്ഷിക്കുക.
3. റബ്ബറിനെ കാര്‍ഷിക വിളയായി അംഗീകരിച്ച്, പരുത്തി, ചണം എന്നീ കൃഷികള്‍ക്കു നല്‍കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ നല്‍കണം.
4. റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ക്ക് 25% ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണം.
4. ഏലം
1. ഏലത്തിന്റെ തറവില 1200 രൂപയായി പ്രഖ്യാപിക്കണം.
2. സ്‌പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.
3. ഏലത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും, ഇറക്കുമതി ചുങ്കം 70 ശതമാനത്തില്‍ നിന്നും കുറയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണം.
5. കുരുമുളക്
1. കുരുമുളകിന്റെ ഇപ്പോഴുള്ള വില ഒരു കിലോക്ക് 138 രൂപയാണ്. ഇത് ഒരു കിലോയ്ക്ക് 250 രൂപ തറവിലയായി പ്രഖ്യാപിക്കണം.
2. കുരുമുളക് പുനഃരുദ്ധാരണ പദ്ധതി വിപുലീകരിച്ച് കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കണം. ഇഞ്ചി, കുരുമുളക് ഇവ സംഭരിക്കാന്‍ നാഫെഡ്, ട്രൈഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി മാര്‍ക്കറ്റില്‍ ഇടപെടല്‍ നടത്തുക.
6. കാപ്പി
1. കാപ്പിയ്ക്ക് 1 കിലോയ്ക്ക് തറവില 250 രൂപയായി വര്‍ദ്ധിപ്പിക്കണം.
ചെറുകിട കാപ്പി കര്‍ഷകരോടുള്ള കോഫി ബോര്‍ഡിന്റെ അവഗണന അവസാനിപ്പിക്കുക.
7. തേയില
തേയിലക്കൊളുന്തിന് ന്യായവില ഉറപ്പാക്കണം. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ പുതുക്കി പണിയാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം.
8. അടയ്ക്ക
1. അടയ്ക്കയെ വില തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുക. ഇപ്പോഴുണ്ടായ വില തകര്‍ച്ചയില്‍ അടയ്ക്കക്ക് കിലോയ്ക്ക് 350 രൂപയായി കുറഞ്ഞു. അടയ്ക്കയുടെ തറവില 500 രൂപയായി പ്രഖ്യാപിക്കണം.
2. കവുങ്ങിനുണ്ടായ മഞ്ഞളിപ്പ് രോഗത്തിന് മരുന്ന് സൗജന്യമായി നല്‍കുക.
9. ബഫര്‍സോണ്‍
വന്യജീവി സങ്കേതങ്ങളുടെയും, ദേശീയ ഉദ്യാനങ്ങളുടെയും ബഫര്‍സോണില്‍ നിന്നും, കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കുകയും ബഫര്‍സോണ്‍ വനത്തിനുള്ളില്‍ ആക്കുകയും വേണം.
10. വന്യജീവി ആക്രമണം
വന്യജീവി ആക്രമണത്തില്‍ നിന്നും കൃഷിയെയും, കര്‍ഷകരെയും സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക.
11. 1972 ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര ഗവര്‍മെന്റിനോട് ആവശ്യപ്പെടുന്നു.
12. വന്യമൃഗങ്ങളുടെ ശല്യം മൂലം വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക.
13. കാര്‍ഷിക കടങ്ങള്‍
കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക.
14. കര്‍ഷകരുടെ മേല്‍ പുറപ്പെടുവിച്ച ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുകയും, സര്‍ഫാസി നിയമം ഭേദഗതി ചെയ്ത് ബാങ്ക് വായ്പയെടുത്ത കര്‍ഷകരെ സഹായിക്കുകയും വേണം.
15. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരതുകയിലെ ഭീമമായ കുടിശ്ശിക എത്രയും വേഗം കര്‍ഷകര്‍ക്ക് നല്‍കുക.
16. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് കുടിശ്ശിക ഉടന്‍ നല്‍കുക.

 

 

Author