ഉപതെരഞ്ഞെടുപ്പ് ഫലം ജനത്തെ വെല്ലുവിളിച്ചതിന് കിട്ടിയ തിരിച്ചടിയെന്ന് കെ.സുധാകരന്‍ എംപി

Spread the love

ജനത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നികുതികൊള്ളയ്ക്കും കിട്ടിയ തിരിച്ചടിയാണ് തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് മിന്നും ജയം നേടിയത്. ജനം വെറുത്ത എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് ആറുസീറ്റുകള്‍ പിടിച്ചെടുത്തു. അധികാരത്തിന്‍റെ ധാര്‍ഷ്ട്യത്തില്‍ എന്തു ചെയ്തതാലും ജനം അതെല്ലാം

സഹിക്കുമെന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും മിഥ്യാധാരണയാണ് ജനം പൊളിച്ചടുക്കിയത്. മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും വാക്കുകളില്‍ ആ പരിഹാസ്യം എല്ലായിപ്പോഴും മുഴച്ച് നിന്നിരുന്നു. ബജറ്റിലെ നികുതിക്കൊള്ളയും ഇന്ധന സെസും കുറയ്ക്കണമെന്ന് കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടപ്പോള്‍ ജനത്തിന് അത്തരമൊരു അഭിപ്രായമില്ലെന്ന മുന്‍വിധിയോടുള്ള പരിഹാസ്യം നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് അംഗങ്ങളും നല്‍കിയത്.

ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍ ‍‍വിഷയദാരിദ്രമെന്ന് വരെ പറഞ്ഞു. എന്നാല്‍ ജനവിധി പുറത്ത് വന്നപ്പോള്‍ ജനം എത്രത്തോളം എല്‍ഡിഎഫിനെ വെറുക്കുന്നു എന്നതിന്‍റെ ആഴം വ്യക്തമായി.മുഖ്യമന്ത്രിക്ക് സുഗമമായി കടന്നുപോകാന്‍ ഗാതഗത തടസ്സം സൃഷ്ടിച്ചും ജനത്തിന്‍റെ മേല്‍ കുതിരകേറിയും കരുതല്‍ തുറുങ്കലിലടച്ചും പോലീസ് വലയത്തില്‍ ആഢംബര ജീവിതം നയിക്കാമെന്ന വ്യാമഹോത്തിന് കിട്ടിയ പ്രഹരം കൂടിയാണ് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ ഉജ്വലമുന്നേറ്റം.തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും മികച്ച വിജയം സമ്മാനിച്ച ജനാധിപത്യ വിശ്വാസികളെ അഭിനന്ദിക്കുന്നു.
കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവുമാണ് എല്‍ഡിഎഫ് മുന്നണിയെ നയിക്കുന്നത്. മോദിയുടെയും പിണറായിയുടെയും സര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ ജനത്തിന് ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. തുടര്‍ച്ചയായി പാചകവാതക വിലവര്‍ധിപ്പിച്ചും ഇന്ധനവില കുറയ്ക്കാതെയും മോദി സര്‍ക്കാരും നികുതിക്കൊള്ളയും അധികനികുതി ഇന്ധനത്തിന് ചുമത്തിയും പിണറായി വിജയനും ജനത്തിന്‍റെ നടുവൊടിച്ചു. മോദി സര്‍ക്കാരിന്‍റെ അടിക്കിടെയുള്ള പാചകവാതക വിലവര്‍ധനവ് കുടുംബ ബജറ്റ് താളം തെറ്റിച്ചു. അതിന് മേല്‍ ഇടുത്തീപോലെയാണ് പിണറായി സര്‍ക്കാരിന്‍റെ നികുതിക്കൊള്ള നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Author