10 ആശുപത്രികളില്‍ ക്രിട്ടിക്കല്‍ കെയര്‍ സംവിധാനത്തിന് 253.8 കോടി

Spread the love

10 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 12.5 കോടി.

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ആശുപത്രികളില്‍ അത്യാധുനിക ക്രിറ്റിക്കല്‍ കെയര്‍ സംവിധാനവും 10 ജില്ലാ ലാബുകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളും സജ്ജമാക്കാന്‍ അനുമതി. 10 ആശുപത്രികളില്‍ ക്രിട്ടിക്കല്‍ കെയര്‍ സംവിധാനത്തിന് 253.8 കോടി രൂപയുടേയും 10 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 12.5 കോടി രൂപയുടേയും അനുമതിയാണ് ലഭ്യമായത്. 60: 40 ആനുപാതികമായി കേന്ദ്ര സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച് സമയബന്ധതമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മൂന്ന് വര്‍ഷങ്ങളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023-24 വര്‍ഷത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് ടാറ്റ ഹോസ്പിറ്റില്‍ എന്നിവിടങ്ങളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിനും, വയനാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്കുമാണ് അനുമതി നല്‍കിയത്. 2024-25 വര്‍ഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി നെടുങ്കണ്ടം എന്നിവിടങ്ങളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റും, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളും സ്ഥാപിക്കും. 2025-26 വര്‍ഷത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിനും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കൊല്ലം എന്നീ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്കുമാണ് അനുമതി ലഭ്യമായത്.

ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിന് 9 ആശുപത്രികള്‍ക്ക് 23.75 കോടി രൂപ വീതവും പാലക്കാട് ജില്ലാ ആശുപത്രിക്ക് 40.05 കോടിയുമാണ് അനുവദിച്ചത്. 50 കിടക്കകളുള്ള അത്യാധുനിക ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റാണ് സജ്ജമാക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ 100 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 1.25 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. എന്‍.എച്ച്.എം. മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Author