വിമർശനവും വിചിന്തനവുമില്ലാത്ത വിജ്ഞാനശാഖകൾ മുരടിക്കും – സംസ്കൃതസർവകലാശാല വിസി ഡോ.എം.വി.നാരായണൻ

Spread the love

വിജ്ഞാനം വികാസമില്ലാതെ പരിമിതപ്പെട്ട് പോകുന്നത് അഭികാമ്യമല്ലെന്നും ഏത് മേഖലയിലായാലും അത് കേടുപാടുണ്ടാക്കുമെന്നും കാലടി സംസ്കൃതസർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.വി.നാരായണൻ. സർവ്വകലാശാലയിൽ ‘ഇൻഡോളജിക്കൽ ഗവേഷണത്തിന്റെ പുതിയ ചക്രവാളങ്ങൾ’ എന്ന പേരില്‍ ബുധനാഴ്ച്ച ആരംഭിച്ച ത്രിദിന രാജ്യാന്തരശില്പശാലയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിജ്ഞാനശാഖകളും പണ്ഡിതൻമാരും വിമർശനത്തിന് വിധേയമാണെന്നും അതില്ലാത്തവ വിജ്ഞാനത്തിൽ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുമെന്നും പ്രൊഫസർ എം. വി. നാരായണൻ ചൂണ്ടിക്കാട്ടി.

സംസ്കൃതം പോലെയുള്ള ഒരു വിജ്ഞാനവൃന്ദത്തിന് അതിലെ സാധ്യതകൾ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാം. അതുപോലെ തന്നെ മറ്റ് മേഖലകളുമായി ഈ വിജ്ഞാനത്തെ ചേർത്തുനിർത്തുന്ന സാധ്യതകൾ പരിശോധിക്കാമെന്നും എംവി നാരായണൻ പറഞ്ഞു. മാർച്ച് 8 മുതല്‍ 10 വരെ നടക്കുന്ന ശില്പശാല ഫിൻലാൻഡ് വാസ യൂണിവേഴ്സിറ്റി മുൻ പ്രൊഫസറും തീയേറ്റർ ആർട്ടിസ്റ്റുമായ ഡോ. മായ തൻബർഗ് രാജ്യാന്തര ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്കൃത സാഹിത്യവിഭാഗം അധ്യക്ഷ ഡോ. അംബിക കെ.ആർ. സ്വാഗതവും ഡോ.കെ.വി. അജിത്കുമാർ കൃതജ്ഞതയും പറഞ്ഞു. കാലടി സംസ്കൃതസർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ധർമരാജ് അടാട്ട് രചിച്ച ‘ഇന്ത്യൻ സംസ്കാരത്തിൻറെ ബഹുസ്വരത’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.

സാഹിത്യകൃതികളെ ചരിത്രാവബോധത്തോടെ സമീപിക്കുന്നവരാണ് ചരിത്രകാരൻമാരെന്നും സാഹിത്യാസ്വാദകർക്ക് കണ്ടെത്താനാകാത്ത വസ്തുതകൾ അവർ കണ്ടെത്തുമെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ.കേശവൻ വെളുത്താട്ട് പറഞ്ഞു. ഇതിഹാസവും കാവ്യവും വ്യത്യാസപ്പെടുന്നത് എങ്ങനെയാണെന്ന് മനസിലാക്കാൻ ചരിത്രാവബോധത്തോടെയുള്ള വായന സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിജ്ഞാനശാഖകളെ ഗൌരവത്തോടെ കാണുന്നതും പഠിക്കുന്നതും വിദേശികളാണെന്ന് ചടങ്ങിൽ സംസാരിച്ച ഡോ.സി.എം. നീലകണ്ഠൻ ഓർമിപ്പിച്ചു. എല്ലാ മേഖലകളിലും ആധുനിക കാഴ്ച്ചപ്പാടുകളിലുള്ള പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊറിയോഗ്രാഫറും പെർഫോമിംഗ് ആർട്ടിസ്റ്റുമായ ജിയോവന്ന സമ്മോ, ഡോ.നിർമല കുൽക്കർണി (പൂനെ യൂണിവേഴ്സിറ്റി), ഡോ.കെപി ശ്രീദേവി, ഡോ.കെ.കെ.ഗീതാകുമാരി, ഡോ.ജസ്റ്റിൻ ജോർജ് തുടങ്ങിയവർ ശില്പശാലയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതനായിരുന്ന പണ്ഡിറ്റ് സുബ്ബരാമ പട്ടരുടെ ആശയങ്ങളുടെ പ്രചാരണത്തിനായാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇൻഡോളജി മേഖലയിൽ നടക്കുന്ന പുതിയ ഗവേഷണങ്ങളും ചർച്ചകളും സമഗ്രമായി വിശകലനം ചെയ്യുന്നതിനുള്ള അവസരമാണ് ഈ ശില്പശാല വഴി ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളിൽ അന്തരാഷ്ട്രഅക്കാദമിക് വിദഗ്ധരും കലാകാരൻമാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. മാർഗി മധു, ഡോ.ആർഎൽവി രാമകൃഷ്ണൻ തുടങ്ങിയവരും ശില്‍പ്പശാലയില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ച് മുതൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.

അടിക്കുറിപ്പ് –  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര ശില്പശാലയുടെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിക്കുന്നു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author