കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം

Spread the love

കെപിസിസി ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും
യോഗ തീരുമാനങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഭീകരതയും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള അഴിമതിയും പോലീസ് അതിക്രമവും മറ്റും വലിയ തോതിലുള്ള ജനരോഷം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. സര്‍ക്കാരിനെതിരെ യു.ഡി.എഫ് നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ സമരങ്ങളും പ്രക്ഷോഭങ്ങളും വന്‍ വിജയമായി.

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയം നേടാനായത് ഈ പശ്ചാത്തലത്തിലാണ്.എല്‍.ഡി.എഫിന്റെ 5 സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. സര്‍ക്കാരിനെതിരേയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണിത്.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മാര്‍ച്ച് 13 ന് സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് വന്‍വിജയമാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇതില്‍ പങ്കെടുക്കും. തുടര്‍ന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വന്‍ റാലിയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്‍.ഐ.സിക്കും ദേശസാത്കൃത ബാങ്കുകളുടെ മുന്നിലും സമരം നടത്തുന്നതാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായുള്ള ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പരിപാടിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം വിജയകരമായി നടക്കുന്നു. ഇതിനായി 1.5 കോടി ലഘുലേഖ കെ.പി.സി.സി നല്‍കിയിട്ടുണ്ട്.

കെ.പി.സി.സിയുടെ ഫണ്ട് സമാഹരണ പദ്ധതിക്കായി രൂപീകരിച്ച 138 ചലഞ്ചിന് നല്ല പ്രതികരണം ലഭിച്ചു വരികയാണ്. അത് ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.

പുനഃസംഘടന

ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റി പുനസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കും.

പല ജില്ലകളില്‍ നിന്നുള്ള ഡി.സി.സി ഭാരവാഹികളുടെ ലിസ്റ്റ് കിട്ടിക്കഴിഞ്ഞു. ബാക്കി ജില്ലകളുടെ ലിസ്റ്റ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.എ.ഐ.സി.സി നിര്‍ദ്ദേശിച്ചിട്ടുള്ള സംവരണ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് പുനഃസംഘടന പൂര്‍ത്തിയാക്കുന്നത്.

ബ്രഹ്‌മപുരം അഴിമതി

ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും നടത്തിയ 54 കോടി രൂപയുടെ അഴിമതി മൂലമാണ് കൊച്ചി നഗരവാസികളും പരിസരവാസികളും ഒരാഴ്ചയായി തീച്ചൂളയില്‍ ജീവിക്കേണ്ടി വന്നത്. ടെന്റര്‍ കിട്ടിയ കമ്പനി മനഃപൂര്‍വം പ്ലാന്റിനു തീയിട്ടതായി പറയുന്നു. ഇതിലെ അഴിമതിക്കുറിച്ച് കോര്‍പ്പറേഷനില്‍ യു.ഡി.എഫ് അംഗങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രഹ്‌മപുരം മാലിന്യസംസ്‌ക്കരണ പ്ലാന്റിലെ എല്ലാ ഇടപാടുകളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണം. അഴിമതിയില്‍ മുങ്ങിയ കൊച്ചി കോര്‍പ്പറേഷനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

സ്ത്രീകളുടെ വസ്ത്രധാരണം

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തക മിവാ ജോളിയെ വനിതാദിനത്തില്‍ അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സമൂഹത്തോട് മാപ്പ് പറയണം. സി.പി.എമ്മിന്റെ സ്ത്രീവിരുദ്ധതയും യാഥാസ്ഥിതിക

മനോഭാവവുമാണ് പുറത്തുവന്നത്.
വസ്ത്രധാരണം പൂര്‍ണ്ണമായും വ്യക്തിയുടെ ചോയ്സ് ആണ്. പെണ്‍കുട്ടികള്‍ ഏത് തരത്തില്‍ വസ്ത്രം ധരിക്കണമെന്ന് സി.പി.എം. നേതാക്കള്‍ നിര്‍ദ്ദേശിക്കേണ്ട കാര്യമില്ല. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമരക്കാര്‍ക്കെതിരെ അതിക്രൂരമായ നരനായാട്ട് നടത്തുന്ന പോലീസിനെ നിലയ്ക്ക് നിര്‍ത്താനാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കേണ്ടത്.

ഉന്നതവിദ്യാഭ്യാസ മേഖല

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കടുത്ത പ്രതിസന്ധിയിലാണ്. 66 ഗവണ്‍മെന്റ് കോളേജുകളിലും ഇപ്പോള്‍ ഇന്‍- ചാര്‍ജ് ഭരണം നടക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയവത്കരണമാണ് ഉന്നതവിദ്യാഭ്യസമേഖലയെ ഈജിയന്‍ തൊഴുത്താക്കിയത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ ഇതിലെ കൂട്ടുപ്രതികളാണ്. രാഷ്ട്രീയവത്കരണത്തെ തുടര്‍ന്ന് സര്‍വകലാശാലകളിലുണ്ടായ പ്രതിസന്ധിയില്‍ മനംമടുത്ത വിദ്യാര്‍ത്ഥികള്‍ കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളിലേക്ക് പലായനം ചെയ്യുന്നു. ഇതുമൂലം സംസ്ഥാനത്തെ മിക്ക കോളേജുകളിലും ഇപ്പോള്‍ പഠിക്കാന്‍ കുട്ടികളില്ല. വലിയ സാമ്പത്തികഭാരം തലയിലേറ്റിയാണ് രക്ഷിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉന്നതവിദ്യാഭ്യാസ മേഖല ഇത്രയും വലിയ പ്രതിസന്ധിയിലാകുന്നത്. അതീവ ഗുരുതരമായ ഈ അവസ്ഥാവിശേഷം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഹീയറിംഗ് കഴിഞ്ഞിട്ട് ഒരു വര്‍ഷമായെങ്കിലും ലോകായുക്ത വിധി പറയുന്നില്ല. ഹീയറിംഗ് പൂര്‍ത്തിയായാല്‍ 6 മാസത്തിനകം വിധി പറയണമെന്ന സുപ്രീംകോടതി നിര്‍ദേശം കേരള ലോകായുക്ത പാലിക്കുന്നില്ല. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്‍ രാജ്ഭവനിലുണ്ടെങ്കിലും ഗവര്‍ണറും അനങ്ങുന്നില്ല. തൊട്ടടുത്ത കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറി കോടികളുടെ കള്ളപ്പണം പിടിച്ചെടുക്കുമ്പോള്‍ ഇവിടെയൊരു ലോകായുക്ത മുഖ്യമന്ത്രിയുടെ അഴിമതിക്ക് സംരക്ഷണം നല്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരണമടഞ്ഞ പോലീസുകാരന്‍, അന്തരിച്ച കെകെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ, ഉഴവൂര്‍ വിജയന്‍ എന്നിവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ച ഭീമമായ തുക എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ്. ഇതില്‍ വ്യക്തമായ അഴിമതി ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വിധി പറയാത്ത ലോകായുക്തയുടെ നിലപാടില്‍ ശക്തമായി അപലപിക്കുന്നു.

 

Author