കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ഭാവിയുടെ പ്രതീക്ഷയായി മാറുന്നു : മുഖ്യമന്ത്രി

Spread the love

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം അക്കാദമിക തലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ശക്തിപ്പെടുകയാണെന്നും ഭാവിയുടെ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചുരുങ്ങിയ കാലംകൊണ്ടു കേരളം കൈവരിച്ച വലിയ നേട്ടങ്ങൾ മറച്ചുവച്ച്, ഏതെല്ലാംതരത്തിൽ ഇകഴ്ത്തിക്കാണിക്കാൻ പറ്റുമെന്നും അതിനു വസ്തുതകളില്ലെങ്കിൽ സാങ്കൽപ്പിക കഥകൾപോലും മെനയാൻ തയാറാകുന്ന നിർഭാഗ്യകരമായ അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഭാധനരായ 1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരങ്ങളുടെ വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കിഫ്ബിയിലൂടെ 700 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായും 750 കോടി രൂപയുടെ പദ്ധതികൾക്കുള്ള അംഗീകാരം അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 6000 കോടി രൂപയിലധികം മാറ്റിവയ്ക്കാൻ സർക്കാരിനു കഴിഞ്ഞു. 149 സീറ്റുകൾ പുതുതായി അനുവദിച്ചു. ആറു സ്വകാര്യ കോളജുകളും ഒരു പുതിയ എയ്ഡഡ് കോളജും അനുവദിച്ചു.
131 ബിരുദ പ്രോഗ്രാമുകൾക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 612 കോടി രൂപ അനുവദിച്ചു. ഈ മേഖലയ്ക്കായുള്ള സംസ്ഥാന ബജറ്റിലെ അടങ്കൽത്തുക കഴിഞ്ഞ വർഷത്തേതിനേക്കാൾ 20 ശതമാനം വർധിപ്പിച്ചു. റൂസ പദ്ധതി പ്രകാരം 153 നിർമാണ പ്രവർത്തനങ്ങൾക്ക് 565 കോടി രൂപ അനുവദിച്ചു. ദേശീയ അടിസ്ഥാനത്തിൽ റൂസ ഫണ്ടിങ്ങിന് അർഹത നേടിയ ഏറ്റവും കൂടുതൽ കോളജുകളുള്ളതു കേരളത്തിലാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *