ഫൈൻ ആർട്സ് കോളേജുകളുടെ പാഠ്യപദ്ധതിയിലടക്കം സമഗ്ര പരിഷ്കരണം

Spread the love

സംസ്ഥാനത്തെ ഫൈൻ ആർട്‌സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കും.

2025 ഫെബ്രുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ച 11 അംഗങ്ങളുള്ള കമ്മീഷൻ 17 ഓൺലൈൻ മീറ്റിങ്ങുകൾ ചേർന്നു. സംസ്ഥാനത്തെ ആറ് ഫൈൻ ആർട്‌സ് കോളേജുകളിൽനിന്നുള്ള തിരഞ്ഞെടുത്ത ഫാക്കൽറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത ശില്പശാലയിൽ ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചു. ജനാധിപത്യപരമായും സന്തുലിതമായും പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും വിലയിരുത്തിയാണ് കാലാനുസൃതമായ മാറ്റങ്ങൾക്ക് വേണ്ട ശുപാർശകൾ തയ്യാറാക്കിയത്.

ഡോ. ശിവജി പണിക്കരുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ദ്ധ കമ്മീഷനാണ് റിപ്പോർട്ട് സർക്കാരിന് കൈമാറുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഇങ്ങനെയൊരു കമ്മീഷന് രൂപം നൽകാനും, യുദ്ധകാലാടിസ്ഥാനത്തിൽ അവർ തയ്യാറാക്കി നൽകിയ റിപ്പോർട്ട് സ്വീകരിക്കാനും കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ പഠനരീതികൾ കൊണ്ടുവരികയും പഴയവ അടിമുടി മാറ്റുകയും ചെയ്യണമെന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. പ്രവേശനരീതിയിലും മൂല്യനിർണ്ണയത്തിലും ഭരണ സംവിധാനത്തിലും സമഗ്ര മാറ്റങ്ങളും, സെമസ്റ്റർ സംവിധാനം കൊണ്ടുവരലും കമ്മീഷൻ ശുപാർശ ചെയ്യുന്നു. നിലവിലെ സ്ഥാപനസ്വഭാവവും ഫാക്കൽറ്റി രൂപവും ഇതുവഴി നവീകരിക്കപ്പെടണമെന്ന് കമ്മീഷൻ നിർദ്ദേശിക്കുന്നു.

വിശ്രുതനായ വിശ്വകലാകാരൻ കെ സി എസ് പണിക്കരുടെ നാമധേയത്തിൽ പുതിയൊരു ആർട് കോളേജ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഫൈൻ ആർട്‌സ് കോളേജുകളെ മാറിയ സങ്കല്പനങ്ങളുടെ അടിസ്ഥാനത്തിൽ വിഷ്വൽ ആർട്ട് കോളേജുകളായി വിഭാവനം ചെയ്യണമെന്ന നിർദ്ദേശവും കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ബി എഫ് എ, എം എഫ് എ കോഴ്സുകൾക്ക് ഇതനുസരിച്ച് പുനർനാമകരണവും നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് കോളേജുകളെ യു ജി സി മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായി ഭരണപരമായി പുനസ്സംഘടിപ്പിക്കണമെന്നത് മറ്റൊരു ശുപാർശയാണ്. ഒരൊറ്റ അക്കാദമിക് – ഭരണ സംവിധാനത്തിന് കീഴിലാക്കണമെന്നാണ് ഈ നിർദ്ദേശം.

കാലടി സംസ്‌കൃത സർവ്വകലാശാലയിലെ പെയിന്റിങ് ഡിപ്പാർട്‌മെന്റ്, ആർട്‌സ് ആൻഡ് സോഷ്യൽ സയൻസ് ഫാക്കൽറ്റിയിൽനിന്നും മാറി പ്രത്യേക ഫാക്കൽറ്റിയായി രൂപകല്പന ചെയ്യണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. എം ജി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തൃപ്പൂണിത്തുറ ആർ എൽ വി കോളേജിനെ പ്രത്യേകം വിഷ്വൽ ആർട്‌സ് കോളേജാക്കുക, മാവേലിക്കര രാജാ രവി വർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്ടിനെ, വിഷ്വൽ ആർട്ട് പഠന വകുപ്പായി വിഭാവനം ചെയ്യുക എന്നിവയും നിർദ്ദേശങ്ങളാണ്.

ബിരുദ-ബിരുദാന്തര കോഴ്സുകൾ പ്രധാനമായും നൈപുണിയിലും സാങ്കേതികതയിലും ഊന്നൽ നല്കിയവ ആയതിനാൽ സെമസ്റ്റർ-ക്രെഡിറ്റ് ഘടനയിലേക്ക് മാറണമെന്നും ഉള്ളടക്കം സമഗ്രമായി മാറണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. സങ്കൽപനവും സാങ്കേതികതയും സമന്വയിക്കപ്പെടണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം വെച്ചിട്ടുള്ളത്.

ഇന്റർ മീഡിയ പ്രാക്ടീസസ്, ക്യുറട്ടോറിയൽ പ്രാക്ടീസസ്, ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ്, ഇന്റർ ഡിസിപ്ലിനറി മീഡിയ ആൻഡ് ഡിസൈൻ പ്രാക്ടീസസ് തുടങ്ങിയ നവകാല പ്രാധാന്യമുള്ള ബിരുദാന്തര ബിരുദ കോഴ്സുകളും കമ്മീഷൻ നിർദ്ദേശിക്കുന്നു. കോളേജുകളിൽ ഗ്രാഫിക്‌സ്/പ്രിന്റ് മേക്കിങ് വകുപ്പുകളും, കലാചരിത്ര പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഫൈൻ ആർട്‌സ് കോളേജുകളിലും ആർട്ട് ഹിസ്റ്ററി വിഭാഗവും സ്ഥാപിക്കൽ മറ്റൊരു ശുപാർശയാണ്. കോമൺ സ്റ്റുഡിയോസ്, എക്‌സിബിഷൻ ഗ്യാലറി തുടങ്ങിയ പശ്ചാത്തലസൗകര്യ വികസനവും കോളേജുകളിൽ ശുപാർശ ചെയ്യുന്നു.

തുടർച്ചയായ വർക്ക്-ഷോപ്പുകൾ, ബോധനരീതി ശാസ്ത്രവും ഉള്ളടക്കവും വികസിപ്പിക്കലും, സ്‌പെഷ്യലൈസേഷൻ വളർത്തലും ലക്ഷ്യമിട്ട് ഉണ്ടാവണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ പ്രവേശനരീതിയും കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *