കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ കവാടമായി വിഴിഞ്ഞം തുറമുഖം മാറുന്നതോടെ രാജ്യത്തിന്റെ പുതിയ സമുദ്ര യുഗത്തിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഒരോ മലയാളിക്കുമുള്ള സമ്മാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ്ങ്. മേയ് രണ്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാവുകയാണ്.
ഇതൊരു പുതിയ തുറമുഖത്തിന്റെ തുടക്കം കുറിക്കൽ മാത്രമല്ല; ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോള തലത്തിൽ നിർണ്ണായക സ്ഥാനം നൽകുന്ന ഒരു പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂർത്തവുമാണ്. ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിന്ന് സാമ്പത്തിക മുന്നേറ്റത്തിന്റെ പുതിയ കാറ്റ് വീശാൻ തയ്യാറെടുക്കുന്ന ഒരു വൻകിട പദ്ധതി, കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമായി യാഥാർത്ഥ്യമാവുകയാണ്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം പോർട്ടിലെത്തി അവിടെ നിർമ്മാണ പുരോഗതിയും കമ്മീഷനിങ്ങിനുള്ള തയ്യാറെടുപ്പും നേരിട്ട് കണ്ടിരുന്നു. രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻഷിപ്‌മെൻറ് തുറമുഖമാണ് വിഴിഞ്ഞം. ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിനുണ്ടായത്. വിഴിഞ്ഞം സജ്ജമാവുന്നതോടെ കൊളംബോ തുറമുഖംകൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോയും വിഴിഞ്ഞത്തേക്കെത്തും.
എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാർത്ഥ്യമായത്. രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. നിർണ്ണായകമായ പുലിമുട്ട് നിർമ്മാണം പോലുള്ള ഘടകങ്ങൾ പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ടിംഗോടെയാണ് പൂർത്തിയാക്കിയത്.
പദ്ധതി നടപ്പാക്കുന്നതിനിടയിൽ നിരവധി പ്രകൃതിക്ഷോഭങ്ങളാണ് നേരിട്ടത്. നിർമാണ വസ്തുക്കളുടെ കുറവ് കാരണം പദ്ധതിയുടെ നിർണായക ഘടകമായ 3000 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടറിന്റെ പുരോഗതി മന്ദഗതിയിലായ സ്ഥിതിയുണ്ടായിരുന്നു. 2017 ഡിസംബറിൽ അതുവരെ നിർമ്മിച്ച ബ്രേക്ക് വാട്ടറിന് പടിഞ്ഞാറൻ തീരത്തെ ഓഖി ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ടു. പിന്നീട് 2018ലെ പ്രളയം, 2018ലെ അസാധാരണമായ ഉയർന്ന തിരമാലകൾ, 2019ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ എന്നീ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭം, കോവിഡ് 19ന്റെ ആഗോള പ്രതിസന്ധി എന്നിങ്ങനെ വിവിധ തടസ്സങ്ങൾ മറികടന്നാണ് മറ്റിടങ്ങളിൽ നിന്നടക്കം പാറക്കല്ലുകൾ എത്തിച്ച് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. ‘എന്തിനെക്കുറിച്ചും നമുക്ക് ചർച്ചചെയ്യാം, വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെയ്ക്കുന്നതൊഴികെ’ എന്നാണ് തെറ്റിധാരണകളിൽ നിന്നും പദ്ധതി പ്രദേശത്ത് സമരങ്ങൾ ഉണ്ടായപ്പോൾ സർക്കാർ നയം വ്യക്തമാക്കിയത്.
സർക്കാരിന്റെ പത്താം വാർഷികത്തിൽ രാജ്യത്തിന് സമർപ്പിക്കപ്പെടുന്ന ഈ അഭിമാന പദ്ധതി, സംസ്ഥാന സർക്കാരിന്റെ നിർണ്ണായക പങ്കാളിത്തത്തോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്ന, തന്ത്രപരമായ സമുദ്ര സാന്നിദ്ധ്യം ഉറപ്പിക്കുന്ന, ആഗോള വ്യാപാരത്തിന്റെ ഭാവിയെ പുൽകുന്ന ഒരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്റെ ചരിത്ര പ്രധാനമായ സാമൂഹ്യസാമ്പത്തിക വളർച്ച കൈവരിക്കുന്ന യാത്ര ആരംഭിക്കാൻ തയ്യാറായിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.