സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യം:മന്ത്രി വീണാ ജോർജ്ഗ്രാമ-നഗരങ്ങളിൽ ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ്സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുംസംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം തിരൂർ ബിയാൻകോ കാസിൽ ഹാളിൽ നടന്ന സംസ്ഥാന തല സെമിനാറിൽ ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വിഷൻ 2031 – ദർശനരേഖ അവതരിപ്പിച്ചു.സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ് നടപ്പിലാക്കും. ജെൻഡർ പാർക്ക് ഇതിന് നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളോട് ‘സീറോ ടോളറൻസ്’ ഉള്ള സംസ്ഥാനമാകാനാണ് 2031ൽ കേരളം ലക്ഷ്യമിടുന്നത്. ഇതിനുള്ള ഊർജിതമായ നടപടികൾ വനിതാ ശിശുവികസന വകുപ്പ് സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. വിജ്ഞാന കേരളവുമായി സഹകരിച്ച് നൈപുണിക പരിശീലനവും അതോടൊപ്പം ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. അതിക്രമങ്ങൾക്കിരയാകുന്നവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 77 സർവീസ് പ്രൊവൈഡർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. എൻ.ജി.ഒകളെ കൂടി ഇതിന്റെ ഭാഗമാക്കി. ആഭ്യന്തര വകുപ്പ് എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷൻ തുടങ്ങുകയും പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 11 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്തു. അത് 50 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.