അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

Spread the love

ന്യൂയോർക്ക് : അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ നേതാക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി നിർണായക ചർച്ച നടത്തി. ഇന്ത്യയുടെ ന്യൂയോർക്കിലെ കോൺസുൾ ജനറൽ അംബാസഡർ ബിനയ ശ്രീകാന്ത പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നേതാവ് സജി അബ്രഹാം, ഫോമാ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, മാർത്തോമ സഭ കൗൺസിൽ അംഗം സന്തോഷ് അബ്രഹാം, ഫോമാ ജോയിന്റ് സെക്രട്ടറി പോൾ ജോസ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ പ്രതിനിധി ജെയിംസ് പീറ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മരണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി 10,000 ഡോളർ വരെ സാമ്പത്തിക സഹായം ലഭ്യമാണെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കൂടാതെ, ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളായ വനിതകൾക്ക് 4,000 ഡോളർ വരെ നിയമസഹായം നൽകുന്ന സംവിധാനവും നിലവിലുണ്ടെന്ന് വ്യക്തമാക്കി.

ന്യൂയോർക്കിലെ കോൺസുലേറ്റ് അടിയന്തര സേവനങ്ങൾക്കായി വർഷം മുഴുവൻ (365 ദിവസം) പ്രവർത്തിക്കുന്നതായും, ഒ.സി.ഐ, അറ്റസ്റ്റേഷൻ, പവർ ഓഫ് അറ്റോർണി തുടങ്ങിയ സേവനങ്ങൾക്കായി ഇന്ത്യൻ സമൂഹത്തിന് എപ്പോഴും സഹായം ലഭ്യമാക്കുന്നതായും അറിയിച്ചു.

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി, പെൻസിൽവാനിയയും ന്യൂജഴ്‌സിയും സംസ്ഥാനങ്ങളിലെ ഇന്ത്യൻ സമൂഹത്തിന് ഇനി എഡിസൺ, ന്യൂജഴ്‌സിയിലെ VFS കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾ ലഭ്യമാകും. തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം പാസ്‌പോർട്ട്, ഒ.സി.ഐ, അറ്റസ്റ്റേഷൻ, പവർ ഓഫ് അറ്റോർണി തുടങ്ങിയ വിവിധ കോൺസുലർ സേവനങ്ങൾ നൽകും.

ഇതോടെ സമീപ സംസ്ഥാനങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ന്യൂയോർക്കിലേക്ക് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് കുറയും. സേവനങ്ങൾ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനുള്ള കോൺസുലേറ്റിന്റെ ഭാഗമായാണ് ഈ നടപടി.

ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

സന്ദർശനം ഫലപ്രദമായിരുന്നുവെന്നും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കാൻ കോൺസുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും പങ്കെടുത്തവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *