മസാജ് സെന്ററിൽ യുവാവിനെ ആക്രമിച്ചു കവർച്ച; ഉടമയും ജീവനക്കാരികളും അറസ്റ്റിൽ

Spread the love

തിരൂർ: മസാജ് സെന്ററിലെത്തിയ യുവാവിന്റെ സ്വർണമാലയും പണവും ബൈക്കും കവരുകയും ഹണിട്രാപ്പിനു ശ്രമിക്കുകയും ചെയ്ത സംഭവത്തി‍ൽ സെന്റർ നടത്തിപ്പുകാരനും 2 ജീവനക്കാരികളും അറസ്റ്റിൽ. തിരൂർ എറ്റിരിക്കടവിൽ പ്രവർത്തിക്കുന്ന ഓറ വെൽനെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചതിന് പരാതിക്കാരനെതിരെയും കേസെടുത്തിട്ടുണ്ട്.

തലക്കാട് തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജിൽനിന്നാണ് ഒന്നര പവൻ സ്വർണമാലയും 28,500 രൂപയും രൂപയും ബൈക്കും കവർന്നത്. തിരൂർ എറ്റിരിക്കടവി‍ലെ ആയുർവേദ മസാജ് സെന്ററിൽ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മനോജ് എത്തിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു. വസ്ത്രം മാറിയയുടൻ യുവാവിന്റെ ഫോട്ടോ പകർത്തി. ഇതുകാണിച്ച് 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു.

ഇതിനു തയാറാകുന്നില്ലെന്നു കണ്ടതോടെ, യുവാവിന്റെ പഴ്സിലുണ്ടായിരുന്ന 28,500 രൂപയും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും കയ്യിലുണ്ടായിരുന്ന പവർ ബാങ്കും ബൈക്കും തട്ടിയെടുക്കുകയായിരുന്നെന്നാണു പരാതി. യുവാവിന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും കയ്യിൽ മുറിവുണ്ടാക്കുകയും ചെയ്തു. വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമിച്ചു. പരുക്കേറ്റതിനെ തുടർന്ന് യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണമാലയും ബൈക്കും സൗദിന്റെ കൈവശം കണ്ടെത്തി. ഇയാൾ പത്തോളം കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

PHILIP THOMAS

Author

Leave a Reply

Your email address will not be published. Required fields are marked *