എവർമാൻ (ടെക്സസ്) : നോർത്ത് ടെക്സസിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരൻ നോയൽ റോഡ്രിഗസ് അൽവാരസിന്റെ മൃതദേഹത്തിനായി എഫ്.ബി.ഐ ഉദ്യോഗസ്ഥർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ മാതാവും കൊലപാതകക്കേസിലെ പ്രതിയുമായ സിണ്ടി റോഡ്രിഗസ് സിംഗിന്റെ എവർമാനിലെ വീടിന്റെ പിൻമുറ്റമാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥർ കുഴിച്ചു പരിശോധിക്കുന്നത്.
എക്സ്കവേറ്ററുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് എഫ്.ബി.ഐ തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ മണത്തുപിടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളും പരിശോധനയിൽ പങ്കുചേരുന്നുണ്ട്. നേരത്തെ നടന്ന പരിശോധനയിൽ ഇവിടെ മനുഷ്യശരീരത്തിന്റെ ഗന്ധം നായ്ക്കൾ തിരിച്ചറിഞ്ഞിരുന്നു.
2022 ഒക്ടോബറിലാണ് നോയലിനെ അവസാനമായി കണ്ടത്. ഭിന്നശേഷിക്കാരനായ മകനെ സിണ്ടി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. മകനെ കാണാതായതോടെ ഇവർ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞിരുന്നു.
എഫ്.ബി.ഐയുടെ ‘ഏറ്റവും കൂടുതൽ തിരയുന്ന കുറ്റവാളികളുടെ’ പട്ടികയിൽ ഇടംപിടിച്ച സിണ്ടിയെ 2025 ആഗസ്റ്റിൽ ഇന്ത്യയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തു.
മാനസികാരോഗ്യം മോശമായതിനാൽ സിണ്ടി വിചാരണ നേരിടാൻ യോഗ്യയല്ലെന്ന് കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു. നിലവിൽ ഇവർ സ്റ്റേറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
നോയലിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. “നീതി ഉറപ്പാക്കാൻ സാധ്യമായ എല്ലാ വഴികളും പരിശോധിക്കുകയാണ്,” എന്ന് എവർമാൻ പോലീസ് ചീഫ് അൽ ബ്രൂക്സ് പറഞ്ഞു. സിണ്ടിയുടെ ഭർത്താവിനെ കണ്ടെത്താൻ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം തുടരുകയാണ്.