മുംബൈ: താനെയിലെ വർത്തക് നഗറിൽ മലയാളി യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം മലയാളി സമൂഹത്തെ ഞെട്ടിച്ചു. ചെങ്ങന്നൂർ സ്വദേശിയായ 31-കാരൻ വിഷ്ണു നായർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പുലർച്ചെ രണ്ട് മണിയോടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ എട്ടംഗ സംഘം പിന്തുടർന്ന് ആക്രമിച്ചതായാണ് വിവരം. പിന്നിൽ നിന്ന് വെട്ടിവീഴ്ത്തിയ ശേഷം നിരവധി തവണ വെട്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ആക്രമണസമയത്ത് വിഷ്ണുവിന്റെ സുഹൃത്തുക്കളും പിന്നാലെ എത്തിയിരുന്നെങ്കിലും ആക്രമണം തടയാനോ വിഷ്ണുവിനെ രക്ഷിക്കാനോ കഴിഞ്ഞില്ലെന്ന് സാമൂഹിക പ്രവർത്തകൻ ശ്രീകാന്ത് നായർ അറിയിച്ചു.
സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിഷ്ണു ഇടപെട്ടിരുന്നതായും, പ്രശ്നം പോലീസ് സാന്നിധ്യത്തിൽ ഒത്തുതീർത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
ചെങ്ങന്നൂർ സ്വദേശിയായ വേണുഗോപാലിന്റെ മകനാണ് വിഷ്ണു നായർ. സംഭവത്തിൽ രണ്ട് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്ത പോലീസ്, ഒളിവിലുള്ള മറ്റ് പ്രതികൾക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.
മുംബൈയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ ഈ കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.